ഭൂമി ഇടപാടുകാരൻ അങ്കമാലി നായത്തോട് വീരൻപറമ്പിൽ രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ. സ്ഥിരതാമസക്കാരില്ലാത്ത ഈ അപ്പാർട്മെന്റിൽ കേസിലെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുൻപുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവു പൊലീസിനു ലഭിച്ചു.
സ്വന്തം മൊബൈൽ ഫോൺ അങ്കമാലിയിലെ വീട്ടിൽ ഉപേക്ഷിച്ചാണു ജോണി കൊച്ചിയിലെ അപ്പാർട്മെന്റിൽ എത്തിയിരുന്നത്. ഇക്കാലയളവിൽ 12 തവണ കൊച്ചിയിൽ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊബൈൽ ഫോൺ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെ കുറിച്ചുള്ള സൂചന പുറത്തുവരുന്നത്.
ഈ നാലു തവണയും ജോണിയുടെ മൊബൈൽ നമ്പർ അങ്കമാലി സ്വകാര്യ ബസ് സ്റ്റാൻഡ് ടവർ ലൊക്കേഷനിൽ നിശ്ചലമായ അവസ്ഥയിലായിരുന്നു. പുറത്തുനിന്നുള്ള വിളികൾക്കൊന്നും ഈ സമയം ആരും മറുപടി പറഞ്ഞിട്ടില്ല. രാജീവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനുള്ള തീരുമാനം ആരുടേതാണെന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.
അപ്പാർട്മെന്റിൽ ജോണി എത്തുമ്പോൾ ആരെല്ലാമാണ് അവിടെയുണ്ടായിരുന്നതെന്ന അന്വേഷണം പൂർത്തിയാവുന്നതോടെ ഗൂഢാലോചനയിലെ പങ്കാളികളുടെ വിവരങ്ങൾ ലഭിക്കും. കേസിൽ കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ട്.രാജീവിനെ ശാരീരികമായി പീഡിപ്പിച്ച അക്രമി സംഘത്തിലുള്ളവർക്കു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ അറിയില്ല.
ഭൂമി ഇടപാടിനായി രാജീവിനെ വൻതുക ഏൽപിച്ചിരുന്ന മുഴുവൻ പേരുടെയും മൊഴിയെടുക്കും. കൊലപാതകത്തിനു ശേഷം പ്രതികൾ ബന്ധപ്പെട്ട അഭിഭാഷകന്റെ മൊഴികളും രേഖപ്പെടുത്തും.കൊല്ലപ്പെട്ട രാജീവിനെയും പ്രതി ജോണിയെയും അഭിഭാഷകനെന്ന നിലയിൽ പരിചയമുണ്ടെന്ന് ഇദ്ദേഹം പൊലീസിനെ അറിയിച്ചിരുന്നു. ഇതിനപ്പുറം ഇവർക്കിടയിൽ എന്തെങ്കിലും ബിസിനസ് ഇടപാടുകളുണ്ടോയെന്നാണു പ്രത്യേക അന്വേഷണ സംഘം തിരയുന്നത്.
കൊലക്കേസിൽ നാലംഗ ക്വട്ടേഷൻ സംഘം പിടികൊടുക്കുന്നതോടെ അന്വേഷണം അവരിൽ അവസാനിക്കുമെന്നായിരുന്നു ജോണിയടക്കമുള്ള പ്രതികളുടെ തോന്നൽ. ഭൂമി ഇടപാടിനു പുറമെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും രാജീവുമായി ജോണിക്കും കൂട്ടാളികൾക്കുമുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇടപാടുകളിൽ ഇവരുടെ വിശ്വസ്തനായിരുന്ന രാജീവിനെ കോടികളുടെ കള്ളപ്പണമാണ് ഏൽപിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തോടെ രാജീവിന്റെ പക്കലുണ്ടായിരുന്ന അനധികൃത കറൻസി മാറ്റിയെടുക്കാൻ കഴിയാതായത് ഇവർ തമ്മിൽ ഭിന്നിപ്പിനു കാരണമായി.
ഇന്നലെ പിടിയിലായ ചക്കര ജോണി ആദ്യഘട്ട ചോദ്യം ചെയ്യലിൽ കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറായിട്ടില്ല. അടുത്ത ദിവസം അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.