ചാലക്കുടി ∙ മൂന്നു രാജ്യങ്ങളുടെ വീസ കയ്യിലുണ്ടായിട്ടും ചക്കര ജോണിക്കു രാജ്യം വിടാൻ കഴിഞ്ഞില്ല; പാസ്പോർട്ട് കയ്യിലെടുക്കാൻ മറന്നുപോയതാണ് കാരണം! തന്നെ പിടികൂടിയ വടക്കഞ്ചേരി മംഗലംഡാം പൊലീസിനോടാണു ജോണി ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊലീസ് പിടികൂടുമെന്നു മനസിലാക്കിയപ്പോൾ യുഎഇയിലേക്കു കടക്കാനായിരുന്നു ആദ്യം പദ്ധതി. പാസ്പോർട്ട് കയ്യിലെടുത്തിട്ടില്ല എന്നു തിരിച്ചറിഞ്ഞതു പിന്നീടാണ്. ഇതോടെ യാത്ര വിമാനമാർഗം മുംബൈയിലേക്കു മാറ്റാൻ പദ്ധതിയിട്ടു. ഇതിനകം പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതോടെ മുങ്ങാമെന്ന മോഹം പൊലിഞ്ഞു. കോയമ്പത്തൂർ വിമാനത്താവളത്തിലെത്താനുള്ള എളുപ്പമാർഗമെന്ന നിലയിലാണ് പാലക്കാട് വടക്കഞ്ചേരിയിലെ എസ്റ്റേറ്റിലെത്തിയത്. പിന്നീടെല്ലാം സിനിമാക്കഥപോലെ.
∙ സംഭവദിവസം ജോണി ചാലക്കുടിയിൽതന്നെ
ചാലക്കുടി പരിയാരത്ത് ഭൂമിയിടപാടുകാരനായ രാജീവ് വധിക്കപ്പെട്ട ദിവസം ജോണിയും കൂട്ടാളി രഞ്ജിത്തും ചാലക്കുടിയിൽതന്നെ ഉണ്ടായിരുന്നു. ക്വട്ടേഷൻ സംഘം കൃത്യം നിർവഹിച്ചശേഷം ജോണിയെ വിളിച്ചു വിവരം പറഞ്ഞു.
സത്യമാണോ എന്നറിയാൻ ജോണി രഞ്ജിത്തിനെ സംഭവസ്ഥലത്തേക്ക് അയച്ചശേഷം ചാലക്കുടിയിൽ കാത്തുനിന്നു. ഇതേസമയത്തുതന്നെയാണ് സി.പി.ഉദയഭാനു ചാലക്കുടി ഡിവൈഎസ്പിയെ വിളിച്ചു വിവരം പറയുന്നത്.
ഒരാൾ അവശനിലയിൽ കിടക്കുന്നു എന്നായിരുന്നു സന്ദേശം. ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ സംശയദൃഷ്ടി അതോടെ വക്കീലിനു നേരെ തിരിഞ്ഞു.
∙ പിടികൊടുക്കാൻ ജോണിയുടെ നിർദേശം
രാജീവ് വധിക്കപ്പെട്ടയുടൻ നാലംഗ ക്വട്ടേഷൻ സംഘം മുങ്ങി. ഇവരോടു പൊലീസിൽ കീഴടങ്ങാൻ ജോണി നിർദേശിച്ചു. എന്നാൽ, പ്രതികൾ ഇതു ചെവിക്കൊണ്ടില്ല. ചാലക്കുടിയിലെ ബാറിലെത്തി നാലുപേരും നന്നായി മദ്യപിച്ചു. ജോണിയുടെ അടുത്ത നിർദേശത്തിനായി കാത്തുനിൽക്കുമ്പോൾ പൊലീസിന്റെ കയ്യിൽ അകപ്പെട്ടു. ക്വട്ടേഷൻ സംഘം പിടിക്കപ്പെട്ടെന്നറിഞ്ഞ് ജോണിയും രഞ്ജിത്തും ആലപ്പുഴയിലെത്തി.
ഭൂമിക്കച്ചവടക്കാരനായ സുഹൃത്ത് സുധന്റെ കാർ സൂത്രത്തിൽ തരപ്പെടുത്തി. ശേഷം പാലക്കാട്ടേക്ക്.
∙ഉദയഭാനു ഉന്നതനെ സമീപിച്ചു?
ക്വട്ടേഷൻ കേസിൽ തനിക്കുനേരെ പൊലീസ് നീക്കമുണ്ടായേക്കുമെന്നു ഭയന്ന അഡ്വ. സി.പി.ഉദയഭാനു ഉന്നത ഭരണനേതൃത്വത്തെ നേരിട്ടു കണ്ടു സഹായം തേടാൻ ശ്രമിച്ചതായി വിവരമുണ്ട്. എന്നാൽ, ഭരണത്തിലുള്ളവർ അഭിഭാഷകനെ കാണാൻ കൂട്ടാക്കിയില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു പറയുകയും ചെയ്തു.
ജോണിയും രഞ്ജിത്തും എസ്റ്റേറ്റിൽ
പാലക്കുഴി മലയടിവാരത്തിൽ കിഴക്കഞ്ചേരി കൊന്നയ്ക്കൽ കടവിലുള്ള പതിനഞ്ചാം ബ്ലോക്കിലെ 98 ഏക്കർ സ്ഥലത്തിനു നടുവിലുള്ള ഒറ്റപ്പെട്ട വീട്ടിൽനിന്നാണ് ഇവരെ പൊലീസ് പൊക്കിയത്. ജോണിയും സുഹൃത്തുക്കളും ചേർന്ന് ഇവിടെ വാങ്ങിയ 98 ഏക്കർ സ്ഥലം രണ്ടു വർഷം മുൻപാണു മറിച്ചുവിറ്റത്.
എങ്കിലും ചില സമയങ്ങളിൽ ജോണി സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഇവിടെ താമസിക്കാൻ എത്താറുണ്ട്. പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതോടെ കോയമ്പത്തൂർ യാത്ര ഉപേക്ഷിച്ചു നെന്മാറയിൽ കറങ്ങിയശേഷം ആരും ശ്രദ്ധിക്കാത്ത കൊന്നയ്ക്കൽകടവിൽ ജോണിയും രഞ്ജിത്തും എത്തി.
ഫോൺ സ്വിച്ചോഫ് ചെയ്തു. പക്ഷേ, ഇടയ്ക്കു ഫോൺ ഓൺ ആക്കിയപ്പോൾ പൊലീസിനു സിഗ്നൽ ലഭിച്ചു.
∙ കാർ കണ്ടതു ഹോംഗാർഡ്; പിടിയിലായി
നെന്മാറ സ്റ്റേഷനിലെ ഹോംഗാർഡാണ് ജോണിയുടെ വരവു സംബന്ധിച്ചു പൊലീസിനെ വിവരമറിയിക്കുന്നത്. മംഗലംഡാം സ്പെഷൽ ബ്രാഞ്ച് എസ്ഐ ഏലിയാസിനെ ഹോംഗാർഡ് വിവരമറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒൻപതോടെ പൊലീസ് നടത്തിയ പരിശോധനയിൽ എസ്റ്റേറ്റിനു മുന്നിൽക്കണ്ട ചുവപ്പുകാർ ജോണിയുടേതാണെന്ന് ഉറപ്പ് വരുത്തി. രാത്രി പതിനൊന്നോടെ പൊലീസ് വീട് വളഞ്ഞു.
ഇവർ ഓടി രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ, വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ച പൊലീസിനെ വെട്ടിച്ചു പോകാൻ ഇവർക്കായില്ല. പുലർച്ചെയോടെ ഇവരെ ചാലക്കുടി പൊലീസിനു കൈമാറി.