നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീളാൻ സാധ്യത. സ്ത്രീകൾ ആക്രമിക്കപ്പെട്ടതുൾപ്പെടെ ഇതിനു മുൻപുണ്ടായ നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഇവയെല്ലാം തീർപ്പാക്കിയതിനുശേഷം മാത്രമേ ഈ കേസിൽ കോടതി വാദം കേൾക്കാൻ സാധ്യതയുള്ളൂ. അല്ലെങ്കിൽ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണം. ഹൈക്കോടതിയുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കഴിയൂ.
പ്രത്യേക കോടതി വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടാലും കോടതി അംഗീകരിക്കണമെന്നില്ല. നിർഭയകേസിലും സൗമ്യ ജിഷ കേസിലും സാഹചര്യം വ്യത്യസ്ഥമായിരുന്നതിനാലാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചത്. പ്രത്യേക കോടതിയെന്ന ആവശ്യം കോടതി തള്ളിയാൽ മറ്റു കേസുകൾ തീരുന്ന മുറയ്ക്കേ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കൂ. പ്രത്യേക കോടതി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ കോടതി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാരിന് ആരംഭിക്കാം.
പ്രത്യേക കോടതി സ്ഥാപിക്കാതിരിക്കുകയും വിചാരണ നീണ്ടുപോകുകയും ചെയ്താൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ദിലീപിനു കോടതിയെ സമീപിക്കാവുന്നതാണ്. വിചാരണ നീണ്ടുപോകുന്നതിനാൽ താനിപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നും കേസ് വേഗം തീർക്കാൻ ഇടപെടണമെന്നും ദിലീപിന് ആവശ്യപ്പെടാം. ഇതിനുള്ള സാധ്യത കുറവാണെന്നു നിയമവിദഗ്ധർ പറയുന്നു.
‘സിനിമാതാരങ്ങൾ ഉൾപ്പെട്ട കേസായതിനാൽ വേഗത്തിൽ പൂർത്തിയാക്കണമെന്ന് പറയാൻ കഴിയില്ല. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്’–അഡ്വ.ഡി.ബി.ബിനു പറയുന്നു.
നിർഭയ കേസിനു ശേഷം സിആർപിസി സെക്ഷൻ 309ൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്ന കേസുകളിൽ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നിർദേശം. എന്നാൽ, പല കേസുകളിലും ഇതു പാലിക്കപ്പെടാറില്ലെന്നു നിയമവിദഗ്ധർ പറയുന്നു.
‘നിർഭയ കേസിനുശേഷം സെക്ഷൻ 376, 376A, 376B, 376C, 376D എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കേസുകളിൽ രണ്ടു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. ഇതുകൂടാതെ 2010ൽ സെക്ഷ്വൽ ഒഫൻസ് (സ്പെഷ്യൽ കോർട്ട്) ബിൽ കൊണ്ടുവന്നു. സ്റ്റേറ്റ് ഗവൺമെന്റും ചീഫ് ജസ്റ്റിസും തമ്മിൽ ആലോചിച്ച് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് ഇതിന് എന്തു സംഭവിച്ചു എന്നറിയില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് അതിവേഗ കോടതികൾ സ്ഥാപിക്കുന്നുണ്ട്’–ഹൈക്കോടതി അഭിഭാഷൻ സുനിൽ പറയുന്നു.
കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുറ്റപത്രത്തിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെങ്കിലും ദിലീപിനു പുറത്തുനിന്ന് വിചാരണ നേരിടാം. കോടതി പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഏതെങ്കിലും ലംഘിച്ചതായി കണ്ടെത്തിയാൽ മാത്രമേ ജാമ്യം റദ്ദുചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകൂ.