ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച നഴ്സിനെ, ചികില്‍സയ്ക്കിടെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം. അമിതമായി മരുന്നു കുത്തിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഡല്‍ഹി ഐഎൽബിഎസ് ആശുപത്രിയിലെ മലയാളി നഴ്സ് മനോരമ ന്യൂസിനോട് പറഞ്ഞു. നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പണിമുടക്ക് സമരം മൂന്നുദിവസമായി തുടരുകയാണ്.
ആശുപത്രി അധികൃതര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തിയതിന്‍റെ പ്രതികാരമായാണ് പിരിച്ചുവിട്ടതെന്നാണ് നഴ്സിന്‍റെ ആരോപണം. വെള്ളിയാഴ്ച വൈകിട്ട് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. തളര്‍ന്നുവീണപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു. ഐഎൽബിഎസ് ആശുപത്രിയില്‍ ചികില്‍സ തേടിയ യുവതിയെ മരുന്നു അധികമായി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. അഞ്ചു മില്ലിയായി മാത്രം നല്‍കേണ്ട സെഡേഷന്‍ രണ്ടു തവണയായി 40 മില്ലി നല്‍കിയെന്നാണ് നഴ്സിന്‍റെ ആരോപണം.
ആശുപത്രി അധികൃതര്‍ അപായപ്പെടുത്തിയേക്കാമെന്ന സംശയത്തെതുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് രാത്രിതന്നെ നഴ്സിനെ എയിംസിലേക്ക് മാറ്റിയിരുന്നു. നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നൂറ്റന്പോളം നഴ്സുമാരുടെ പണിമുടക്ക് സമരം മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. തൊഴില്‍ നിഷേധത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.