ചാലക്കുടി രാജീവ് കൊലക്കേസിലെ ഗൂഢാലോചന കുറ്റത്തിന് ചക്കര ജോണിയേയും രഞ്ജിത് പൈനാടത്തിനേയും പിടികൂടി. പാലക്കാട് മംഗലം ഡാമിനു സമീപമുള്ള റബർ തോട്ടത്തിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇവരെ െപാലീസ് കുടുക്കിയത്. രാജീവ് കൊലക്കേസിലെ പ്രതി ചക്കര ജോണിയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത് ഇന്നലെ രാത്രി പതിനൊന്നു മണിക്കായിരുന്നു. മംഗലംഡാം പരിസരത്തെ വിശാലമായ റബർ തോട്ടം. ജോണിയും കൂട്ടുപ്രതി രഞ്ജിത്തും കാറിലായിരുന്നു. ജോണിയുടെ ആലപ്പുഴയിലെ സുഹ്യത്ത് സുധന്റെ കാറിൽ. കൊലയ്ക്കു ശേഷം ഇരുവരും താമസിച്ചത് സുധന്റെ വീട്ടിൽ.
പിറ്റേന്ന് രാവിലെ പാലക്കാട്ടേയ്ക്ക് തിരിച്ചു. കോയമ്പത്തൂർ വിമാനതാവളം വഴി രക്ഷപ്പെടാനായിരുന്നു ശ്രമം. ലുക്കൗട്ട് സർക്കുലർ പുറത്തിറങ്ങിയതോടെ അതും പാളി. ഇതിനിടെ , ഇവരുടെ രഹസ്യ മൊബൈൽ നമ്പർ പൊലീസിന് ലഭിച്ചിരുന്നു. പിടിയിലായ ഉടനെ മറ്റാർക്കും പങ്കില്ലെന്ന പ്രതികളുടെ ആവർത്തിച്ചുള്ള മറുപടികൾ ആരോ പറഞ്ഞു പഠിപ്പിച്ചതാണെന്ന് പൊലീസ് വിലയിരുത്തി.
പൊലീസിന്റെ ചോദ്യങ്ങൾക്ക് വൃക്തമായ മറുപടിയും ഇല്ലായിരുന്നു. കൊല നടന്ന ദിവസവും തലേന്നും കൊച്ചിയിലെ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ ഫോണിൽ വിളിച്ചത് എന്തിനാണെന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി ഇവർ നൽകിയില്ല. രാജീവിന്റെ കുടുംബം അഭിഭാഷകനെതിരെ തിരിഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ തെളിവില്ലാതെ തുടർ നടപടി വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്. ജോണിയെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത ആലപ്പുഴ സ്വദേശി സുധനെ ജാമ്യത്തിൽ വിട്ടു. ജോണിയേയും രഞ്ജിത്തിനേയും അറസ്റ്റ് ചെയ്തതോടെ കേസിൽ പ്രതികളുടെ എണ്ണം ഏഴായി. ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.
റിയൽ എസ്റ്റേറ്റ് ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയിൽ കലാശിച്ചത്. നിയമം കയ്യിലെടുക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കേസ്.