ചാലക്കുടി ∙ പരിയാരത്തെ രാജീവിന്റെ കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പ്രതികൾ പൊലീസ് പിടിയിലായി. വെള്ളിയാഴ്ച രാവിലെ ഏഴിനും 10.30നും ഇടയിലാണു രാജീവൻ കൊല്ലപ്പെട്ടത്.
പണിക്കാർ വിവരം അറിയിച്ചതനുസരിച്ചു മകൻ നൽകിയ പരാതി പ്രകാരം പൊലീസ് സംഘം എട്ടരയ്ക്കു തന്നെ രാജീവ് പാട്ടത്തിനെടുത്ത തോട്ടത്തിൽ എത്തി. ആളൊഴിഞ്ഞ കെട്ടിടത്തിൽ പൊലീസ് എത്തിയപ്പോൾ രാജീവ് കൊല്ലപ്പെട്ടിരുന്നു.
ഡിവൈഎസ്പിമാരായ സി.എസ്.ഷാഹുൽ ഹമീദ്, അമ്മിണികുട്ടൻ, സിഐമാരായ എസ്.പി.സുധീരൻ, വി.റോയ്, എസ്ഐമാരായ ജയേഷ് ബാലൻ, സുബീഷ്മോൻ, ക്രൈം സ്ക്വാഡ് എസ്ഐമാരായ ടി.ബി.മുരളീധരൻ, ടി.സി.ജോഷി, ജോൺസൺ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മാടപ്പാട്ടിൽ, പി.എം.മൂസ, വി.എസ്.അജിത്കുമാർ, വി.യു.സിൽജോ, ഷിജോ തോമസ്, എ.യു.റെജി, രാജേഷ് ചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി.ആർ.രാജേഷ് എന്നിവർ അംഗങ്ങളായ സംഘമാണ് അറസ്റ്റ് നയിച്ചത്.
ജൂൺ 16ന് രാജീവ് ഡിജിപിക്കു നൽകിയ പരാതിയിൽ പറഞ്ഞത് (പ്രസക്ത ഭാഗം)...
‘‘റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് എനിക്ക് എതിർകക്ഷിയുമായി (അഭിഭാഷകൻ) അടുത്ത ബന്ധമുണ്ട്. മേൽപറഞ്ഞ കക്ഷി ആദായനികുതി വെട്ടിക്കാൻ ഞാൻ വഴി ഒട്ടേറെ സ്ഥലം വാങ്ങാൻ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ, എതിർകക്ഷി കരാർ പാലിക്കാത്തതിനാൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതാണ്.
എതിർകക്ഷി ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ എന്നോടു ദേഷ്യത്തിലും വൈരാഗ്യത്തിലുമാണ്. എന്നെ കേസിൽ കുടുക്കാൻ ശ്രമം നടത്തുന്നു. ഞാനും എന്റെ കുടുംബവും ഭീഷണിയുടെ നടുവിലാണ്. സ്വൈരമായി ജീവിക്കാൻ വയ്യാത്തവിധം ഭീഷണിയും ഉപദ്രവവും നിരന്തരം ഉണ്ടാക്കുന്നു...’’
രാജീവിന്റെ മകൻ അഖിൽ ഇന്നലെ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്...
‘‘അച്ഛനെ അവർ കൊലപ്പെടുത്തിയതാണ്. ഞാനും അനിയത്തിയും അച്ഛമ്മയും മാത്രം അടങ്ങുന്ന കുടുംബത്തെ കൂടി കൊലപ്പെടുത്താൻ ഇവർ ശ്രമിക്കും. അച്ഛനെ നിസാരമായി കൊന്ന ഇവർക്കു ഞങ്ങളെ കൊല്ലുന്നതു വളരെ എളുപ്പമാണെന്നു ഞാൻ ഭയപ്പെടുന്നു.
തന്റെ അളിയൻ മാനസികരോഗിയാണെന്നും ഇയാളെ ഉപയോഗിച്ചു കൊന്നാൽ കേസിൽപ്പെടില്ല എന്നും പ്രതികളിലൊരാൾ പറഞ്ഞതായി അച്ഛൻ എന്നോടു നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന്റെ കൊലപാതകത്തിൽ അഞ്ചു പേർക്കു കൂടി പങ്കുണ്ടെന്ന് എനിക്കുറപ്പുണ്ട്...’’