മോഷണം തുടർക്കഥയായ കുമളിയിൽ ചെറുവിരൽ അനക്കാതെ പൊലീസിന്റെ അനാസ്ഥ. പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാത്ത പൊലീസുകാർ പല മോഷണക്കേസുകളുടെ അന്വേഷണവും അട്ടിമറിച്ചു. കുമളി സ്്റ്റേഷനിലെ പൊലീസുകാരെ കുറിച്ച് വ്യാപക പരാതി ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുന്നു. നഗരമധ്യത്തിൽ പട്ടാപകൽ നടക്കുന്ന മോഷണം പോലും കണ്ടില്ലെന്ന് നടിക്കുകയാണ് കുമളി പൊലീസ്. ബുധനാഴ്ച പ്രാദേശിക ചാനൽ റിപ്പോർട്ടർ ജെറിൻ പടിഞ്ഞാറേക്കരയുടെ ക്യാമറ പൊലീസ് സ്റ്റേഷന്
മുന്നിൽ നിന്ന് മോഷണം പോയി. വൺ മില്യൺ ഗോൾ പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ജെറിൻ ബൈക്കെടുക്കാൻ മാറിയ തക്കത്തിൽ ക്യാമറാബാഗ് മോഷ്ടാവ് കവർന്നു. പൊലീസ് സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞെന്ന് മനസിലാക്കിയതോടെ തൊട്ടടുത്ത നിമിഷം പൊലീസ് സ്്റ്റേഷനിൽ പരാതിയുമായെത്തി. പരാതി നാളെ സ്വീകരിക്കൂ എന്നായിരുന്നു പൊലീസുകാരന്റെ മറുപടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാവിനെ പിടികൂടാമെന്ന് അറിയിച്ചെങ്കിലും പൊലീസുകാർ വഴങ്ങിയില്ല. പരാതിക്കാരനോട് മോശമായ ഭാഷയിലാണ് പൊലീസുകാർ പെരുമാറിയത്.
ഒടുവിൽ ഐജിയുടെ നിർദേശപ്രകാരമാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. കുമളിയിലും പരിസപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്നയാളാണ് പ്രതിയെന്നാണ് നിഗമനം. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. പൊലീസ് നേരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിൽ മോഷ്ടാവിനെ കയ്യോടെ പിടികൂടാമായിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.