കാസർകോട് പെരിയയിലെ കാനറ ബാങ്കിന്റെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ദേശീയപാതയ്ക്ക് സമീപത്തുള്ള കാനറ ബാങ്ക് ശാഖയോട് ചേർന്നുള്ള എ.ടി.എമ്മാണ് മോഷ്ടാക്കൾ തകർത്തത്. പണം നഷ്ടപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂന്നരയ്ക്ക് പട്രോളിങിനെത്തിയ ബേക്കൽ സ്റ്റേഷനിലെ പൊലീസ് സംഘമാണ് കവർച്ച ശ്രമം ആദ്യമറിഞ്ഞത്. മുഖംമൂടിയണിഞ്ഞ രണ്ടു പേർ കൗണ്ടറിൽ പ്രവേശിച്ച് ചുറ്റികയും കൈമഴുവും ഉപയോഗിച്ച് എടിഎം തകർക്കുന്നത് സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ എ.ടി.എമ്മിന്റെ ഭാഗമായ പണം നിക്ഷേപിക്കുന്ന പെട്ടി തുറക്കാൻ മോഷ്ടക്കൾക്ക് സാധിച്ചില്ലെന്നാണ് പൊലീസിൻെറയും ബാങ്ക് അധികൃതടേയും നിഗമനം. ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ സാങ്കേതിക വിദഗ്ദ്ധർ എത്തി ബോക്സ് തുറന്നാൽ മാത്രമെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 ലക്ഷം രൂപ ഈ എ ടി എമ്മിൽ നിക്ഷേപിച്ചത്.നാലുലക്ഷം രൂപ പിൻവലിച്ചതായി ബാങ്കിന്റെ പക്കൽ രേഖകളുണ്ട്. ദേശീയപാതയോരത്തുള്ള എ ടി എമ്മിന് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി.കഴിഞ്ഞ മാസം 21 ന് കണ്ണൂർ ഇരിക്കുറിൽ സമാനമായ രീതിയിൽ മോഷണശ്രമം നടന്നിരുന്നു. ഈ സംഘം തന്നെയാണ് പെരിയയിലെ കവർച്ച ശ്രമത്തിന് പിന്നിലും എന്നാണ് പൊലീസ് നിഗമനം. മൊബൈൽ ടവർ കേന്ദ്രികരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.