മഹാരാഷ്ട്രയിൽ മലയാളി വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. പുണെയിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിനി രാധാമാധവൻ നായരാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിൻറ പ്രാഥമികനിഗമനം. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.
പുണെ വിശ്രാന്ത് വാടിയിലെ ബൈരവനഗറിൽ സ്ഥിരതാമസമാക്കിയ ചങ്ങനാശേരി സ്വദേശിനി രാധാമാധവൻ നായർ ഇന്നലെ രാത്രിയിലാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, തനിച്ച് താമസിച്ചിരുന്ന എഴുപതുകാരിയായ രാധയുടെ ഫോൺനമ്പറിൽ, ബന്ധപ്പെടാൻ കഴിഞ്ഞദിവസം മക്കൾ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തുടർന്ന് ഏതാനുംകിലോമീറ്റര്‍ അകലെ പുണെയിൽ തന്നെ താമസമാക്കിയ മക്കൾ ഇരുവരും രാധാ മാധവനെ അന്വേഷിച്ച് ബൈരവനഗറിലെ ഫ്ലാറ്റിലെത്തി. എന്നാല്‍ , ഈസമയം വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് പൂട്ട് തകർത്ത് ഫ്ലാറ്റിനുള്ളിൽ കടന്ന് പരിശോധന നടത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ഇവര്‍ മരിച്ചുകിടക്കുന്നതയി കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തുമ്പോൾ കഴുത്തിൽ മാരകമായ മുറിവും മുഖത്ത് ക്രൂരമായി മർദിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. പിന്നീട് സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. വിശ്രാന്ത് വാടി പൊലീസെത്തി ഫ്ലാറ്റിനുള്ളിൽ പരിശോധനനടത്തി. മണിക്കൂറുൾക്കു മുൻപ് ഫ്ലാറ്റിനുള്ളിൽ ആരോ വന്നുപോയതിൻറെ തെളിവായി ചിലവിവരങ്ങൾ പൊലീസിന് ലഭിച്ചു. വീട്ടിലെത്തിയ അതിഥിക്ക് നൽകാനായി എടുത്തുവച്ച ചായയും ബിസ്കറ്റും സ്വീകരണമുറിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ തന്നെ സംഭവം, കൊലപാതകമാണെന്ന് വിലയിരുത്തിയ പൊലീസ്, കൃത്യത്തിന് പിന്നിൽ, രാധയുമായി പരിചയമുള്ളവർ ആരെങ്കിലുമായിരിക്കാം എന്ന വിലയിരുത്തലിലാണ്. ഒപ്പം, മൃതദേഹം കണ്ടെത്തുമ്പോൾ കൈകളിലെ വള, ചെയിൻ അടക്കമുള്ള സ്വർണാഭരണങ്ങളും കാണാനില്ലായിരുന്നു. അതിനാൽ, മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്കും പൊലീസ് എത്തുന്നു. പ്രതിയെകണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായും കൊലപാതകം നടന്ന ഫ്ലാറ്റിലേയും സമീപത്തേയും സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, പുണെ സസൂൺ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവമറിഞ്ഞ് പുണെയിലെ മലയാളി സമാജം പ്രവർത്തകർ അടക്കമുള്ള നിരവധിമലയാളികള്‍ സ്ഥലത്തെത്തിയിരുന്നു.