തൃപ്പൂണിത്തുറ നഗരത്തിൽ 12 കിലോഗ്രാം കഞ്ചാവുമായി പൊലീസിന്റെ പിടിയിലായ കോഴിക്കോട് വടകര കാക്കനാട്ടുപറമ്പിൽ ഷോബിൻ പോളിനെ (25) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മിനി ബൈപാസ് ടോളിനു സമീപത്താണ് ഇയാൾ പിടിയിലായത്. ബെംഗളൂരുവിൽ എൻജിനീയറായ പ്രതി കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ലഹരിമരുന്നു വിൽപന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ഒഡീഷയിൽനിന്നു ട്രെയിനിൽ കഞ്ചാവ് ബെംഗളൂരുവിൽ എത്തിക്കുകയും ഫോണിൽ ബന്ധപ്പെടുന്നവർക്ക് ആവശ്യമായ അളവിൽ കവറുകളിലാക്കി ബസിൽ നാട്ടിൽ എത്തിച്ചുകൊടുക്കുകയുമായിരുന്നു പതിവ്. രണ്ടു വർഷത്തിനുള്ളിൽ 150 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്കു കടത്തിയെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷമാദ്യം കോഴിക്കോട് തൊട്ടിൽപാലത്ത് ആറു കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതി മൂന്നുമാസം ജയിലിലായിരുന്നു. ഈയിടെ മറ്റൊരു കഞ്ചാവുകേസിൽ പിടിയിലായ പ്രതികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കു കൊച്ചിയിൽ സ്ഥിരം ഇടപാടുകാരുണ്ട്. കസ്റ്റഡിയിലായതറിയാതെ ഷോബിന്റെ ഫോണിലേക്ക് ഇടപാടുകാരുടെ വിളികൾ എത്തിക്കൊണ്ടിരുന്നു. ഇവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ലഹരികടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശും കൂടുതൽ അന്വേഷണത്തിനു പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നു തൃക്കാക്കര എസിപി പി. ഷംസും പറഞ്ഞു. ഹിൽപാലസ് സിഎെ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ എസ്എെമാരായ എസ്. സനൽ, വി.ബി. അനസ്, എക്സൈസ് ഇൻസ്പെക്ടർ ശശികുമാർ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.