കോഴിക്കോട് നഗരത്തിൽ ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.വിദ്യാർഥികൾക്ക് ലഹരിമരുന്നെത്തിക്കുന്ന സംഘാംഗങ്ങളാണ് പിടിയിലായത്. ഇതോടെ കേസിൽ നാലുപേർ പൊലീസ് പിടിയിലായി. ഞായറാഴ്ചയാണ് അമിതമായ ലഹരിഗുളിക ഉപയോഗിച്ചതിനെ തുടർന്ന് വെള്ളയിൽ സ്വദേശി നഗരത്തിലെ ലോഡ്ജിൽ വച്ച് മരണപ്പെട്ടത്. എംഡി.എംഎ എക്റ്റസയെന്ന ലഹരി ഗുളികയുടെ നഗരത്തിലെ പ്രധാന വിതരണക്കാരാണ് പിടിയിലായത്. തോപ്പയിൽ കമ്പി വളപ്പിൽ ഇർശാദ് അലി,കണ്ണൂർ പുതിയങ്ങാടി സ്വദേശി ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ക്രിസ്ത്യൻ കോളേജ് വിദ്യാർഥിയായ വെള്ളയിൽ സ്വദേശി ഷാഹിലിന് ലഹരിഗുളികയെത്തിച്ചത് ഇവരാണ്. ജിനീഷാണ് സംഘത്തിലെ പ്രധാനി. നഗരത്തിലെ നാല് പ്രധാന കോളജുകളിലെ വിദ്യാർഥിനികളുൾപ്പെയുള്ളവർ ഇടപാടുകാരെന്ന് പിടിയിലായവര്‍ മൊഴിനൽകിയിട്ടുണ്ട്. വിലകൂടിയ ബൈക്കുകളിൽ കോളജ് വിദ്യാർഥികളുടെ വേഷത്തിലെത്തിയാണ് സംഘത്തിന്റെ ഇടപാട്. സ്വകാര്യ ബസുകളിലെ ജീവനക്കാരിൽ ചിലർ ഇവരുടെ സഹായികളായി പ്രവർത്തിച്ചിരുന്നതായി പൊലീസിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.
ഇവർക്ക് ഗുളികകൾ എത്തിച്ചിരുന്ന ബംഗളുരുവിലെ മൊത്തവിതരണക്കാരനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. മരിച്ച ഷാഹിലിന് ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞദിവസം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കക്കോടി സ്വദേശി ഷംറാസ് ഷറഫുദീനായിരുന്നു നഗരത്തിലെ പ്രധാന ഇടപാടുകാരൻ. ഷംറാസ് നൽകിയ വിവരമാണ് കോഴിക്കോട് നഗരത്തിലെ ലഹരിമാഫിയയുടെ കൂടുതൽ തെളിവുകൾ പൊലീസിന് ശേഖരിക്കാൻ സഹായമായത്.