ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയത് രണ്ടു പേരെന്ന് പൊലീസ്. രാജീവിനെ ബന്ദിയാക്കാൻ നിർദ്ദേശം നൽകിയ ചക്കരക്കൽ ജോണിയെ പൊലീസ് തിരയുന്നു. കൊല്ലപ്പെട്ട രാജീവിന്റെ പഴയ ബിസിനസ് പങ്കാളിയാണ് ചക്കരക്കൽ ജോണി. രാജീവിനെ തട്ടിക്കൊണ്ട് പോകാൻ നിർദ്ദേശിച്ചത് ജോണിയാണെന്ന് അറസ്റ്റിലായ കൊലയാളി ഷൈജു മൊഴി നൽകി. മറ്റു മൂന്നു പേരെ മദ്യം വാഗ്ഗ്ദാനം ചെയ്ത് കൂടെ കൂട്ടിയത് ഷൈജുവാണ്. രാജീവിനെ ബന്ദിയാക്കാൻ പരിയാരത്ത് വീട് വാടകയ്ക്ക് എടുത്തതും ജോണിയാണെന്ന് പൊലീസ് കണ്ടെത്തി. ഒളിവിൽ പോയ രണ്ടു പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.
തൃശൂർ നിലവിൽ കേസന്വേഷിച്ച ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുല്‍ ഹമീദ് ഈ കേസിൽ സാക്ഷിയായതിനാൽ അന്വേഷണത്തിൽ നിന്ന് മാറ്റി. രാജീവിനെ തിരയുന്നതിനിടെ അഭിഭാഷകൻ സി.പി.ഉദയഭാനു ഈ ഡിവൈഎസ്പിയെ ഫോണിൽ വിളിച്ചിരുന്നു. പറഞ്ഞ കാര്യങ്ങൾ സാക്ഷിമൊഴിയായി രേഖപ്പെടുത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദിനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.