കോഴിക്കോട് നഗരത്തിലെ ലഹരി മാഫിയയെ പിടികൂടാന്‍ പോര്‍ട്ടര്‍മാരുടെ വേഷം കെട്ടി എക്സൈസ് സംഘം. ഒരു പകല്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ലഹരി ഗുളികയും കഞ്ചാവുമായി പിടിയിലായത് അഞ്ചുപേര്‍. നാട്ടുകാരുടെ സഹകരണത്തോടെ പരിശോധനയ്ക്കായി പ്രത്യേക സമിതിക്കും രൂപം നല്‍കി.
വലിയങ്ങാടിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നുവെന്നായിരുന്നു വിവരം. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ നാലംഗസംഘം സ്ഥലത്തെത്തി. പോര്‍ട്ടര്‍മാരുടെ വേഷത്തിലുള്ള പരിശോധനയില്‍ നാട്ടുകാരും സഹകരിച്ചു. ഒടുവില്‍ വൈകിട്ടോടെ കോഴിക്കോട് സ്വദേശികളായ മൊയ്തീൻ കോയ, അസീസ്, മജീദ്, സെയ്തലവി എന്നിവര്‍ പിടിയിലായി. ബ്രൗണ്‍ ഷുഗറും ഇതുപയോഗിക്കുന്നതിനുള്ള പേപ്പറും ഇവരില്‍ നിന്ന് കണ്ടെടുത്തു.
പഴയ പാസ്പോർട്ട് ഓഫിസിന് സമീപം കഞ്ചാവ് വിൽപന നടത്തുകയായിരുന്ന സൈനുദീനും കഞ്ചാവ് പൊതിയുമായി എക്സൈസിന്റെ പിടിയിലായി. പതിവായി ലോഡ്ജില്‍ മുറിയെടുക്കുന്നവരുടെ വിവരം എക്സൈസ് ശേഖരിച്ചിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രത്യേക സംരക്ഷണസേനയും വലിയങ്ങാടിയില്‍ രൂപീകരിച്ചു.