കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായ ലൈംഗീക പീഡനത്തിന് ശേഷമെന്ന് പൊലീസ്. കൊലപ്പെടുത്തിയ ശേഷവും പെണ്‍കുട്ടിയുടെ മൃതദേഹത്തെയും പ്രതി ലൈംഗീകമായി ഉപയോഗിച്ചു. മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രതി രാജേഷ് കൃത്യം നടത്തിയതെന്ന് കൊല്ലം റൂറല്‍ എസ്പി ബി.അശോകന്‍ അറിയിച്ചു.
കുളത്തുപ്പുഴ ക്ഷേത്രത്തിൽ കൊണ്ട് പോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്കൂളിലേയ്ക്ക് പോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. പോകും വഴി ആർപിഎൽ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ വെച്ച് പീഡനത്തിന് ഇരയാക്കി. തുടർന്ന് തൊഴിലാളികൾ വിശ്രമിക്കാറുള്ള ഷെഡിൽ എത്തിച്ചു. രാത്രി ഏഴ് മണിയോടെ പെൺകുട്ടി വീട്ടിൽ പോകണമെന്ന് പറഞ്ഞ് കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷവും പ്രതി രാജേഷ് മൃതദേഹത്തെയും ലൈംഗീകമായി ഉപയോഗിച്ചുവെന്ന് പൊലീസ് പറയുന്നു.
കൊലപ്പെടുത്തി മൃതദേഹം റബർ തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടി സ്കൂളിലെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ തിരച്ചിൽ തുടങ്ങിയത്. അതിനിടെ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ റബർ തോട്ടത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കൊലപാതകം, ലൈംഗീക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം, തട്ടിക്കൊണ്ട് പോകൽ എന്നീ വകുപ്പുകളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. വർക്കലയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് രാജേഷ്.