നടൻ ജയറാമിനൊപ്പം ഉദ്‌ഘാടന വേദിയിൽ കയറിപ്പറ്റിയ അജ്ഞാത യുവാവ് പൊലീസ് കസ്റ്റഡിയിലായി. തിരൂർ തുഞ്ചന്‍ പറമ്പിൽ നടന്ന വിദ്യാരംഭ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് സംഘാടകരെ കുഴക്കി യുവാവ് സ്റ്റേജിലെത്തിയത്. നടന്‍ ജയറാമിനും എഴുത്തുകാരൻ എംടി വാസുദേവന്‍ നായർക്കും ഇടയിൽ സ്ഥാനമുറപ്പിച്ച തൃശൂരുകാരൻ മുജിലാലാണ് പൊലീസ് കസ്റ്റഡിയിലായത്.
നടൻ ജയറാമിന്റെ കൂടെയാണ് ഇയാള്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നടന്റെ സുരക്ഷയ്ക്കായി എത്തിയ വ്യക്തിയെന്ന നിലയിലായിരുന്നു ഇയാളുടെ പെരുമാറ്റം. ആരാധകരെയും പൊലീസുകാരെയും മാറ്റി നിർത്തിയ ഇയാൾ ജയറാമിനൊപ്പം വേദിയിലും നിലയുറപ്പിച്ചു. ജയറാമിനൊപ്പം എത്തിയ ആളാണെന്ന് സംഘാടകർ കരുതിയത്. ജയറാമാണെങ്കിൽ മുഖ്യ സംഘാടകനാണ് ഇയാളെന്നും കരുതി.
എന്നാൽ ഇയാൾ കിട്ടിയ ചാൻസിൽ ജയറാമിനോട് സംസാരിക്കുകയും ഒപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തു. തുടർന്ന് അധ്യക്ഷ പ്രസംഗത്തിന് എംടിയെ ക്ഷണിച്ചതോടെ കൈപിടിച്ച് മൈക്കിനടുത്ത് വരെ കൊണ്ടുപോയി. ഉദ്ഘാടനവേളയിൽ നിലവിളക്ക് കൊളുത്തിയതോടെ ഇയാൾ എംടിയുടെയും ജയറാമിന്റേയും കൂടെനിന്ന് തിരി തെളിയിക്കുകയും ചെയ്തു.
ആ യുവാവ് ആരാണെന്ന് എംടി സംഘാടകരോട് ചോദിച്ചപ്പോഴാണ് മുജിലാലിന്റെ കള്ളി വെളിച്ചത്തായത്. ഇയാളെ അറിയില്ലെന്ന് ജയറാമും പറഞ്ഞതോടെ സംഘാടകര്‍ പൊലീസിൽ വിവരമറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താന്‍ തൃശൂര്‍ സ്വദേശി മുജിലാലാണെന്നും ജയറാമിന്റെ കടുത്ത ആരാധകനാണെന്നും യുവാവ് വെളിപ്പെടുത്തി.