തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നികുതിവെട്ടിച്ച് വിൽപ്പനയ്ക്കെത്തിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളും വിലകൂടിയ കല്ലുമാലകളും പിടിച്ചെടുത്തു. നഗരത്തിലെ ജൂവലറികളിലേയ്ക്ക് വിൽപ്പനയ്ക്കെത്തിച്ച ആഭരണങ്ങളുമായി രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്.
ജയ്പൂർ സ്വദേശിയും വ്യാപാരിയുമായ ബൽവാരിലാൽ ശർയയാണ് നികുതി വെട്ടിച്ച് വിൽപ്പനയ്ക്കെത്തിച്ച ആഭരണങ്ങളുമായി പിടിയിലായത്. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളും വിലയേറിയ കല്ലുകൾ പതിച്ച മാലകളും ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. അനന്തപുരി എക്സ്പ്രസ് ട്രെയിനിൽ റെയിൽവെ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആഭരണങ്ങൾ പിടിച്ചെടുത്തത്.
തലസ്ഥാന നഗരത്തിലെ വിവിധ ജൂവലറികൾക്ക് കൈമാറാനായി രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് ബൽവാരിലാൽ ആഭരണങ്ങൾ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ബൽവാരിലാലിനെ ആദയനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.