ഭർത്താവിനൊപ്പം താനും മനുഷ്യമാംസം കഴിച്ചിട്ടുണ്ടെന്ന് ആ സ്ത്രീ വെളിപ്പെടുത്തിയപ്പോൾ അന്വേഷ ഉദ്യോഗസ്ഥർ പോലും ഞെട്ടി. പതിനെട്ടു വർഷത്തിലേറെയായി ദമ്പതികൾ മനുഷ്യരെ കൊന്നു തിന്നാൻ തുടങ്ങിയിട്ട്. ഇതുവരെ മുപ്പതോളം മനുഷ്യരെ കൊന്നുതിന്നിട്ടുണ്ടെന്ന് ഇവർ പൊലീസിനോടു സമ്മതിച്ചു. റഷ്യയിലാണു സംഭവം. ദിമിത്രി ബക്ഷീവ എന്നയാളും അയാളുടെ ഭാര്യ നതാലിയ ബക്ഷീവയും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയത്.
കളഞ്ഞുകിട്ടിയ ഒരു മൊബൈൽ ഫോണിൽ കണ്ട ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ദമ്പതികളിലേക്ക് സംശയം നീളാനുള്ള കാരണം. ഇവരുടെ പക്കൽ നിന്നു നഷ്ടപ്പെട്ട മൊബൈൽ ഫോൺ വഴിയിൽക്കിടന്ന് ഒരു ബിൽഡർക്കു ലഭിക്കുകയും അയാൾ ആ ഫോൺ പരിശോധിച്ചപ്പോൾ മനുഷ്യശരീര ഭാഗങ്ങൾക്കൊപ്പം ഒരു മനുഷ്യന്റെ കുറേ സെൽഫികൾ കാണുകയും ചെയ്തു. അയാൾ ഇത് പൊലീസിനെ അറിയിക്കുകയും ഫോൺ കൈമാറുകയും ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ താമസസ്ഥലത്തെത്തിയ പൊലീസിനെ കാത്തിരുന്നത് ഫോണിലുള്ളതിനേക്കാൾ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ നിറയെ മനുഷ്യമാംസമുണ്ടായിരുന്നു. മിച്ചം വരുന്ന ശരീരഭാഗങ്ങൾ പിന്നീടുള്ള ആവശ്യത്തിനു വേണ്ടി ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നു. വീടിനുള്ളിൽ നിറയെ മുടിയുടെ ശേഖരവും മനുഷ്യശരാരാവശിഷ്ടങ്ങളുമുണ്ടായിരുന്നു.
ദമ്പതികളെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നതോടെ സമീപവാസികൾ ഭീതിയിലാണ്. അതിൽ ഏറ്റവുമധികം ഭയപ്പെടുന്നത് ഇവരുടെ സമീപം താമസിച്ചിരുന്ന മിലിട്ടറി അക്കാദമിയിലെ പൈലറ്റ് സ്റ്റുഡൻറ്സാണ്. ദമ്പതികൾ അവിടെ ജോലിചെയ്തതുകൊണ്ട് പലപ്പോഴും അവർ നൽകിയ ആഹാരസാധനങ്ങൾ വിദ്യാർഥികൾ കഴിച്ചിട്ടുണ്ട്. ദമ്പതികൾ തങ്ങളറിയാതെ തങ്ങൾക്ക് മനുഷ്യമാംസം നൽകിയിട്ടുണ്ടോ എന്ന ഭീതിയിലാണ് ഇപ്പോഴവർ.
അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു മനശാസ്ത്രഞ്ജയുടെ സഹായവും പൊലീസ് തേടിയിരുന്നു. അവരുടെ പിന്തുണയോടെയാണ് നതാലിയയെ ചോദ്യം ചെയ്തത്. ചിത്രങ്ങളിൽ കണ്ട 30 മനുഷ്യരെയും ആ സ്ത്രീ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭർത്താവും താനും ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നും മനുഷ്യമാംസം ഭക്ഷിച്ചതെന്നും അവർ സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു. വർഷങ്ങളായി ഇവരുടെ വീടിനു സമീപം കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.
1999 എന്നു രേഖപ്പെടുത്തിയ ഒരു ചിത്രം ഏറെ ഭയാനകമായിരുന്നുവെന്നും പാകംചെയ്ത മനുഷ്യന്റെ തലയായിരുന്നു ആ ചിത്രത്തിലെന്നും പൊലീസ് വെളിപ്പെടുത്തി. ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതു സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.