അറുപത് പവൻ മോഷണം പോയിട്ട് ഒരുതുമ്പുമില്ലാതെ വിഷമിക്കുകയാണ് പാലക്കാട് പൊലീസ്. നഗരമധ്യത്തിലെ വീട്ടിൽ പൂജാമുറിയിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാണ് കാണാതായത്. വീടുമായി അടുപ്പമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. നഗരത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം കൃഷ്ണനികേതനിൽ ഡോക്ടർ PG മേനോന്റെ വീട്ടിൽ കഴിഞ്ഞ ഒൻപതാംതീയതി രാത്രിയാണ് മോഷണം നടന്നത്. പൂജാമുറിക്കുള്ളിൽ ഗുരുവായായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒൻപതു സ്വർണമാലകൾ കാണാതായി.
ഉദ്ദേശം അറുപതു പവൻ നഷ്ടപ്പെട്ടെന്ന് വീട്ടുടമയുടെ മൊഴി. 93 വയസുളള ഡോക്ടറും വീട്ടുവേലക്കാരിയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. അടച്ചുറപ്പുളള വീട്ടിൽ ആരും പൂട്ട് പൊളിച്ച് കയറിയിട്ടില്ല..പിന്നെ ആരാണ് സ്വർണം കൊണ്ടുപോയതെന്ന് ഇന്നേവരെ തെളിയിക്കാനായിട്ടില്ല. പൊലീസ് അന്വേഷണം ആദ്യഘട്ടത്തിൽ വീട്ടുവേലക്കാരിയെ കേന്ദ്രീകരിച്ചായിരുന്നു.
നാലു ദിവസം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. നിലവിൽ അന്വേഷണം വഴിമുട്ടിയെന്നാണ് സൂചന. ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടവും മറ്റ് ആഭരണങ്ങളും കവരാതെ അറുപത് പവൻ മാത്രമാണ് മോഷ്ടിച്ചത്. കുറ്റവാളികളായ സ്ഥിരം മോഷ്ടക്കാളാണെങ്കിൽ മുഴുവൻ സ്വർണവും കടത്തിക്കൊണ്ടുപോകും. അതിനാൽ വീടുമായി അടുപ്പമുളളവർ മാത്രമാണ് മോഷണം നടത്തിയതെന്നാണ് അന്നും ഇന്നും പൊലീസ് പറയുന്നത്.