വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കർണാടക റായ്ചൂരിൽ താമസമാക്കിയ മലയാളി അറസ്റ്റിൽ. കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുന്നംകുളത്തെ പ്രാർഥനാകേന്ദ്രത്തിൽ നിന്ന് പ്രതി സജി സൈമണെ പിടികൂടിയത്.
കാനഡയിലെ ടൊറോന്റോയിലുള്ള മൗണ്ട് സിയാൽ ആശുപത്രിയിൽ വർക്കിങ് വിസയ്ക്കൊപ്പം ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് സജി സൈമൺ തട്ടിപ്പ് നടത്തിയത്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ഒട്ടേറെ പേരിൽ നിന്ന് മൂന്നു ലക്ഷം രൂപ വീതം വാങ്ങിയ സജിക്കെതിരെ തട്ടിപ്പിനിരയായവർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി, കോട്ടയം വെസ്റ്റ്, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകൾക്ക് അടിയന്തിര അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പല മേൽവിലാസങ്ങളിൽ താമസിച്ചിരുന്ന സജിക്കുവേണ്ടി അന്വേഷണം വിപുലമാക്കിയതോടെയാണ് ഇയാൾ കുന്നംകുളം ഭാഗത്തുള്ളതായി മനസിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രാർഥനാ കേന്ദ്രത്തിൽ നിന്നും പ്രതിയെ പിടികൂടി
കൺവൻഷനുകൾക്കും മറ്റും എത്തിയിരുന്ന വിശ്വാസികളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് സജി പണം വാങ്ങിയരുന്നതായും പൊലീസ് പറയുന്നു. 2016 ജൂലൈ മാസത്തിലാണ് മിക്കവരിൽ നിന്നും പണം കൈപ്പറ്റിയത്. പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തിനെത്തുടർന്നാണ് പരാതി നൽകിയത്. കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തിയാതായി സൂചനയുണ്ട്. ഇതേക്കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.