ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ മൊത്തവിതരണക്കാര്‍ എക്സൈസ് പിടിയിലായി. രണ്ടുലക്ഷം രൂപയുടെ കഞ്ചാവുമായാണ് മൂന്നംഗസംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തത്.
പിടിയിലായത് മലപ്പുറം ജില്ലയില്‍ കഞ്ചാവിന്‍റെ മൊത്തവിതരണക്കാരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന്ധ്രപ്രദേശിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ പൊന്നാനി വെളിയംകോട് സ്വദേശി അറഫാത്ത് , ഖാദർ , തിരൂർ സ്വദേശി സദഖ് എന്നിവരാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. മാർക്കറ്റിൽ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന 3 കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് കടത്തികൊണ്ടിരുന്നത്. ഏകസൈസ് സംഘത്തിന്‍റെ പട്രോളിങ്ങിനിടെ കുറ്റിപ്പുറം പുഴയോരത്ത്പാലത്തിനടിയിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ ക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് തിരുനാവായ പട്ടർനടക്കാവിൽ നിന്നും കുറ്റിപ്പുറം റെയിൽവേ പരിസരത്തു നിന്നുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ മാസം മാത്രം ആറു കേസ്സുകളിലായി 10 കിലോ കഞ്ചാവാണ് കുറ്റിപ്പുറം എക്സൈസ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഇവര്‍ ഉടൻ പിടിയിലാവുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതികളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.