കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം റബർ തോട്ടത്തിൽ ഉപേക്ഷിച്ചു. കുട്ടിയുടെ ബന്ധുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുറ്റം സമ്മതിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
അഞ്ചൽ സ്വദേശിയായ ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ രണ്ടാം ഭർത്താവ് കൂടിയായ രാജേഷാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ മുത്തശ്ശിക്കൊപ്പം സ്കൂളിലേക്ക് പോകാനിറങ്ങിയെ കുട്ടിയെ ട്യൂഷൻ സെന്ററിലാക്കാമെന്ന് പറഞ്ഞ് രാജേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടി സ്കൂളിലെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്ററോളം അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ റബർ തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൊട്ട് പിന്നാലെ റബർ തോട്ടത്തിന് പരിസരത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ പൊലീസ് പിടികൂടി. കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നൂവെന്ന് രാജേഷ് പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഏതാനും മോഷണക്കേസുകളിൽ നേരത്തെയും പിടിയിലായിട്ടുള്ള രാജേഷിനെ കുളത്തൂപ്പുഴ സി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. പുനലൂർ ഡിവൈ.എസ്.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.