അന്തർ സംസ്ഥാന മോഷണക്കേസുകളിലും കൊലക്കേസിലും ഉൾപ്പെടെ പ്രതിയായ കുറ്റവാളി കാസർകോട് കുമ്പളയിൽ പിടിയിൽ. മണൽകടത്ത് കേസിലാണ് കുമ്പള ഉളുവാറിലെ ഓണന്ത അബ്ദുൽ ലത്തീഫിനെ പൊലീസ് അറസ്റ്റ് െചയ്തത്. ഒരുമാസം മുമ്പ് അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ എസ്ഐയെ തള്ളിയിട്ട് പുഴയിൽ ചാടി രക്ഷപ്പെടുകയായിരുന്നു ലത്തീഫ്.
മണൽകടത്തുകേസിൽ അറസ്റ്റു ചെയ്യാൻ ഓഗസ്റ്റ് ഇരുപത്തിയൊന് പുലർച്ചെയാണ് കുമ്പള എസ്ഐ ശിവദാസനും സംഘവും അബ്ദുൽലത്തീഫിന്റെ വീട്ടിലെത്തിയത്. എസ്ഐയെ തട്ടിമാറ്റി ഓടിയ പ്രതി പുഴയിൽ ചാടി. പിടികൂടാൻ പുഴയിലിറങ്ങിയാൽ മുക്കികൊല്ലുമെന്ന് പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ലത്തീഫിനായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടത്തടുക്കയിലെ ഒരു ക്വാർട്ടേഴ്സിൽ നിന്നാണ് ലത്തീഫ് പിടിയിലായത്.എസ്ഐമാരായ ജെ.കെ.ജയശങ്കർ, പി.വി.ശിവദാസൻ, ഷാജി എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലും അയൽസംസ്ഥാനങ്ങളിലുമായി കവർച്ച, നോട്ടിരട്ടിപ്പ് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. എട്ടു വർഷം മുൻപ് ആരിക്കാടിയിലെ സമീറിനെ കൊലപ്പെടുത്തിയ കേസിലും വിചാരണ നേരിടുകയാണ് ഇയാൾ. ഗോവ, ഊട്ടി, മലപ്പുറം ചങ്ങരംകുളം എന്നിവിടങ്ങളിൽ ഭവനഭേദനത്തിനും ലത്തീഫീനെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.