മഹാരാഷ്ട്ര താനെയിൽ പത്തുവയസുകാരനെ കുളത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവശേഷം കാണാതായ കുട്ടിയുടെ പിതാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
താനെ പാൽഘറിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അഞ്ചാംക്ലാസ് വിദ്യാർഥിയായ കുട്ടിയെ സ്കൂളിൽനിന്ന് പിതാവ് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരും വീട്ടിലെത്തിയില്ല. രാത്രിയായതോടെ കുട്ടിയുടെ മാതാവ് ബന്ധുക്കളോടും മറ്റും ഇക്കാര്യംഅറിയിച്ചു. തുടർന്ന്, പൊലീസിൽ പരാതിനൽകി. തിരച്ചില്‍ തുടരുന്നതിനിടെയാണ് ദഹിസർ എന്നസ്ഥലത്തിന് സമീപത്തുള്ള കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വായമൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പ്രാഥമികമായി കൊലപാതമെന്ന് വിലയിരുത്തിയ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
എന്നാൽ, കുട്ടിയുടെ പിതാവിൻറെ തിരോധാനമാണ് ദുരൂഹതവർധിപ്പിക്കുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളത്തിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. മൃതദേഹത്തിൻറെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽമാത്രമേ മരണകാരണം വ്യക്തമാകു. അന്വേഷണം ഊർജിതമാക്കിയതായും, കുട്ടിയുടെ മരണത്തിൽ പിതാവിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും ഡിവൈഎസ്പി ജയന്ത് ബാജ്പാലെ പറഞ്ഞു.