തിരുവനന്തപുരം കണിയാപുരത്ത് ട്യൂട്ടോറിയൽ കോളജ് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. സ്കൂൾ വിടും മുൻപ് വീട്ടിൽ പോകാൻ ശ്രമിച്ചതിന്റെ പേരിൽ ആറാം ക്ളാസ് വിദ്യാർഥിയെ മർദിച്ചെന്നാണ് പരാതി. മെഡിക്കൽ കോളജിൽ ചികിത്സ തേടിയുടെ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
കണിയാപുരം ആക്സിസ് ട്യൂട്ടോറിയൽ കോളജിലെ ആറാം ക്ളാസ് വിദ്യാർഥിയാണ് അധ്യാപകനായ വിഷ്ണുവിനെതിരെ പരാതി നൽകിയത്. സ്കൂൾ വിടുന്നതിന് മുൻപ് വീട്ടിൽ പോകാൻ ശ്രമിച്ചെന്ന പേരിൽ വിദ്യാർഥിയെ പിടികൂടിയ ശേഷം പുറത്തും തലയിലും ഇടിച്ചെന്നാണ് പരാതി.
വീട്ടിലെത്തിയ ശേഷം അസ്വസ്ഥതയുണ്ടായതോടെ കുട്ടിയെ ആദ്യം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും കുട്ടിയുടെ മൊഴിയെടുത്തു. അധ്യാപകൻ വിഷ്ണുവിനെതിരെ മംഗലപുരം പൊലീസ് കേസുമെടുത്തിട്ടുണ്ട്.