സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് വീണ്ടുംതിരിച്ചടി. കേസില്‍ കുറ്റംചുമത്തുന്ന നടപടികളുമായി മുന്നോട്ടുപോകാമെന്ന് ബോംബെ ഹൈക്കോടതിയിലെ ഗോവബഞ്ച് ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന ഗോവ മപുസ ജില്ലാസെഷന്‍സ് കോടതി വ്യാഴാഴ്ചയാണ് വിചാരണ പുനരാരംഭിക്കുന്നത്.
തെഹല്‍ക വാരികയുടെ മുന്‍എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ പീഡനക്കേസ് റദ്ദാക്കാനാകില്ലെന്ന് ഈ മാസം ഏഴിനാണ് കേസ് പരിഗണിക്കുന്ന മപുസ ജില്ലാസെഷൻസ് കോടതി വ്യക്തമാക്കിയത്. കേസിൽ ഈ മാസം 28ന് വിചാരണ പുനരാരംഭിക്കുമെന്നും, അന്നുതന്നെ തേജ്പാലിനെതിരെ കുറ്റംചുമത്തുമെന്നും കോടതി അറിയിച്ചു.
ഇതോടെയാണ് കേസിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയെ തേജ്പാൽ സമീപിച്ചത്. വിചാരണനടപടികൾ ആരംഭിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലെ ഗോവ ബഞ്ചിനെ സമീപിച്ച തേജ്പാലിന് പക്ഷെ അവിടെയും തിരിച്ചടി നേരിടുകയായിരുന്നു. കുറ്റംചുമത്തുന്ന നടപടികളുമായി കീഴ്കോടതിക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതിയിലെ ഉത്തരവിട്ടു.
വിചാരണ ആരംഭിക്കുന്നതിന് മുൻപ് ഹൈക്കോടതിയുടെ അനുമതിതേടണമെന്നും ഉത്തരവിൽ നിർദേശമുണ്ട്. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ നക്ഷത്രഹോട്ടലില്‍ തെഹല്‍ക സംഘടിപ്പിച്ച പരിപാടിക്കിടെ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ മാനഭംഗംഉൾപ്പെടെയുള്ള അഞ്ചുവകുപ്പുകൾക്കുപുറമേ, അന്യായമായി തടങ്കലിൽവയ്ക്കുക തുടങ്ങി ആകെ പത്ത് വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിട്ടുള്ളത്. ജീവപര്യന്തംതടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.