ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിവാഹിതയായ ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് ആലപ്പുഴ മാന്നാറിൽ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ഉബൈദാണ് പിടിയിലായത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
ചെന്നിത്തലക്ക് സമീപം തൃപ്പെരുന്തുറ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ആറു മാസം മുൻപ് ഫേസ്ബുക്ക് വഴിയാണ് നെടുമങ്ങാട് ഒഴികുപാറ സ്വദേശി ഉബൈദ് യുവതിയെ പരിചയപ്പെടുന്നത്. കൂടുതൽ അടുത്തതോടെ യുവതിയെ വിവാഹം കഴിക്കാമെന്ന് 20കാരനായ ഉബൈദ് വാഗ്ദാനം നൽകി. 21കാരിയായ യുവതി മൂന്നുവര്ഷം മുൻപ് മാന്നാർ സ്വദേശിയെ വിവാഹം കഴിച്ചിരുന്നു. ബന്ധം മുറുകിയതോടെ ഇപ്പോഴുള്ള വിവാഹബന്ധം വേർപെടുത്താനും ഉബൈദ് നിർദേശിച്ചു. ഇതിനിടെ വർക്കലയിലുള്ള വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ ഉബൈദ് പലതവണ പീഡിപ്പിക്കുകയും ചെയ്തു. വിവാഹത്തിന് തയ്യാറാകാതെ ഉബൈദ് ഒഴിഞ്ഞുമാറിയതോടെയാണ് യുവതി പരാതിയുമായി മാന്നാര്‍ പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് സി.ഐ. എസ്. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ടെക്നോപാര്ക്കിലെ കോൾസെന്റര്‍ ജീവനക്കാരനാണ് ഉബൈദ്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.