തിരുവനന്തപുരം പുഴനാടിൽ അയൽവാസികളെ കിണറ്റിൽ വിഷദ്രാവകം ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം. കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം സ്വദേശിയായ ഉണ്ണിയാണ് കിണറ്റില്‍ വിഷം ഒഴിച്ചതെന്ന് കണ്ടെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ രണ്ടു കാപ്പ കേസടക്കം 250ല്‍ അധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പുഴനാട് സ്വദേശികളായ സന്തോഷ് കുമാർ, ബാലയ്യൻ തുടങ്ങിയവരുടെ വീടുകളിലെ കിണറുകളിൽ വിഷദ്രാവകം ഒഴിച്ചു വീട്ടുകാരെ കൊലപ്പെടുത്താനായിരുന്നു ശ്രമം. പൂഴനാട് തകിടിയിൽ വിഷ്ണുഭവനിൽ തിരുവല്ലം ഉണ്ണിയെന്ന ഉണ്ണികൃഷ്ണനാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മുപ്പത് വർഷമായി വിവിധ ജില്ലകളിലായി 250ലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യങ്ങൾക്കുശേഷം പുഴനാട്ടെ വീട്ടിലെത്തി ഒളിവിൽ കഴിയുന്ന ഉണ്ണിയെ പൊലീസിനു കാട്ടിക്കൊടുത്തതിന്റെ വൈരാഗ്യമാണ് കിണറുകളിൽ വിഷദ്രാവകം ഒഴിക്കാൻ കാരണം.
സിറ്റി ഷാഡോ പൊലീസും ആര്യങ്കോട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് തിരുവല്ലത്തുനിന്നും പ്രതി പിടിയിലായത്. ഇയാളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.