ബെംഗളൂരുവില്‍ മലയാളിയായ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ ആസൂത്രകനായ ഊബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ മജസ്റ്റിക്കില്‍ നിന്നാണ് പിടികൂടിയത്. കൊല്ലപ്പെട്ട ശരത്തിന്റെ സുഹൃത്തായ വിശാല്‍ അടക്കം നാലുപേരെ നേരത്തെ പിടികൂടിയിരുന്നു.
എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയായ ശരത്തിനെ തട്ടിക്കൊണ്ടു പോകുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശാന്തകുമാറിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. ശരത്തിന്റെ സുഹൃത്തായ വിശാല്‍ അടക്കം നാലുപേരെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. 21 വയസു മാത്രം പ്രായമുള്ള മറ്റ് പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത് ശാന്തകുമാറാണ്. തട്ടിക്കൊണ്ടുപോകുന്നതിനും ശേഷം കൊലപ്പെടുത്തുന്നതിനും മൃതദേഹം മറവുചെയ്യുന്നതിലും ശാന്തകുമാറിന്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് പൊലീസ് പറയുന്നു. ഊബര്‍ ഡ്രൈവറായ ശാന്തകുമാര്‍ ഏര്‍പ്പാടാക്കിയ കാറിലാണ് ശരത്തിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കൊണ്ടുപോയത്. കായലില്‍ തള്ളിയതിന് ശേഷം ശരത്തിന്റെ സുഹൃത്തായ വിശാലും സംഘവും കാര്‍ ശാന്തകുമാറിനെ ഏല്‍പ്പിച്ചു. എന്നാല്‍ വിശാലടക്കം നാലുപേര്‍ പടിയിലായതോടെ കാര്‍ ഉപേക്ഷിച്ച് ശാന്തകുമാര്‍ ഒളിവില്‍പോയി. വേഗത്തില്‍ പണമുണ്ടാക്കാനാണ് വിശാലിന്റെ നേതൃത്വത്തിലുള്ള സംഘം സുഹൃത്തിനെ തട്ടിക്കൊണ്ടുപോയത്. അന്‍പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ശരത്തിനെ കൊലപ്പെടുത്തിയത്.