തൃശൂർ ചേലക്കരയിലെ വയോധിക കൊല്ലപ്പെട്ട കേസിൽ പോലീസ് ചോദ്യം ചെയ്തു വിട്ട ക്ഷേത്രപൂജാരി ജീവനൊടുക്കിയ നിലയിൽ. ചേലക്കര പുലാക്കോട് സ്വദേശി ഗോപിയെയാണ് വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ നിലയിൽ കണ്ടെത്തിയത്. വീണ്ടും ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കെയാണ് സംഭവം.
ചേലക്കര പുലാക്കോട് കഴിഞ്ഞ ബുധനാഴ്ചയാണ് വയോധികയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിനു സമീപം പൊന്തക്കാട്ടിലായിരുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗോപിയേയും പോലീസ് ചോദ്യംചെയ്തിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപതുകാരി കല്യാണിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്തു ഞെരിക്കാൻ ഉപയോഗിച്ച് തുണിയിൽ നിലവിളക്കിലെ എണ്ണ കണ്ടെത്തിയിരുന്നു. മാത്രവുമല്ല, ചേലക്കരയിലെ ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് സ്വർണം വിൽക്കാനുണ്ട് എന്നുപറഞ്ഞ് ഒരു ഫോൺകോളും ലഭിച്ചിരുന്നു. ഈ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ഈ രണ്ട് സൂചനകൾ പ്രകാരം വീണ്ടും ഗോപിയെ ചോദ്യം ചെയ്യാൻ പൊലിസ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഗോപിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. കൊലക്കേസിൽ പ്രതിയെ കണ്ടെത്താൻ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൊലക്കേസിന്റെ അന്വേഷണം തൽക്കാലം പൊലീസ് നിർത്തി വച്ചു. വയോധിക സ്ഥിരമായി ദർശനത്തിന് പോയിരുന്ന ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മരിച്ച ഗോപി. ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള പൊന്തക്കാട്ടിലായിരുന്നു ചാക്കിൽ മൃതദേഹം.