കോഴിക്കോട് പുതിയറയിലെ ലോഡ്ജിൽ കോളജ് വിദ്യാർഥി രക്തം വാർന്ന് മരിച്ചു. അമിതമായി ലഹരിമരുന്ന് ഉപയോഗത്തെ തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ പ്രശസ്ത കോളജിലെ ബിരുദവിദ്യർഥി മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് ലോഡ്ജില്‍ മുറിയെടുത്തത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ നാട്ടുകാർ മർദിച്ചു.
രാവിലെ ഒൻപതുമണിയോടെയാണ് കോഴിക്കോട് നടക്കാവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.
അമിതമായി ലഹരി ഗുളിക ഉപയോഗിച്ചതിനെത്തുടര്‍ന്ന് അപസ്മാരമുണ്ടായി കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിക്കുമുന്നിൽ പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മലയാള മനോരമ ലേഖകന്‍ ദിലീപിനെയാണ് നാട്ടുകാർ മർദിച്ചത്.