ഷാർജയിലെ അപ്പാർട്ട്മെന്റിൽ വച്ച് യുവതിക്കും 23 കാരനായ സുഹൃത്തിനും നേരെ ആസിഡാക്രമണം. യുവതിയുടെ ഭർത്താവാണ് ഇരുവർക്കും നേരെ ആസിഡൊഴിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ ഷാർജ എയർപോർട്ടിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ പിടികൂടി. പ്രതി ശ്രീലങ്കൻ പൗരനാണ്.രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ഭാര്യ തന്നെ ചതിച്ചതിനാലാണ് അക്രമം നടത്തിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ പറ്റിക്കുകയായിരുന്നു.
ഫെയ്സ്ബുക്കിൽ ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കണ്ടതോടെ ഇയാള്‍ ഷാർജയിലേക്ക് തിരിച്ചെത്തി. ഹോട്ടലിൽ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അക്രമം നടത്തുന്നത്. ഒരു അപ്പാർട്ട്മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയിൽ താൻ നേരിൽ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.അതേസമയം, യുവതിയും സുഹൃത്തും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്. ഇരുവരുടെയും മുഖത്തും ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.