രാജ്യതലസ്ഥാനത്ത് രണ്ട് കൂട്ടമാനഭംഗങ്ങള്‍. നോയിഡയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് മാനഭംഗപ്പെടുത്തി. ഗാസിയാബാദില്‍ നഴ്സിനെ റോഡരുകില്‍ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. രണ്ടുസംഭവങ്ങളിലും പൊലീസ് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
നോയിഡ സെക്ടര്‍ മുപ്പത്തിഒന്‍പതില്‍ ഗോള്‍ഫ് കോഴ്സ്് മെട്രോ സ്റ്റേഷനു സമീപത്തു നിന്നും ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്. കാറില്‍ വച്ച് മൂന്നംഗ സംഘം ഉപദ്രവിച്ചതായും വിവിധയിടങ്ങളില്‍ കൊണ്ടുപോയശേഷം രാത്രി രണ്ടുമണിയോടെ അക്ഷര്‍ധാം മെട്രോ സ്റ്റേഷനു സമീപം ഉപേക്ഷിച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എന്നാല്‍ കേസുമായി സഹകരിക്കില്ലെന്ന് യുവതി പറഞ്ഞതായും മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ലെന്നും സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് അരുണ്‍ കുമാര്‍ പറഞ്ഞു. കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നോയിഡയ്ക്ക് മുപ്പത് കിലോമീറ്റര്‍ മാത്രമകലെ ഗാസിയാബാദ് രാജ് നഗര്‍ എക്സ്റ്റെന്‍ഷനു സമീപമാണ് മറ്റൊരു കൂട്ടമാനഭംഗമുണ്ടായത്. രാത്രി പത്തുമണിയോടെ ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്ന ഇരുപത്തിയഞ്ചുകാരിയെ രണ്ടുപേര്‍ മാനഭംഗപ്പെടുത്തിയതായി സിഹാനി ഗേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍.എസ് ഖോഡ പറഞ്ഞു. മുഖത്തുള്‍പ്പെടെ പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍, രണ്ടു സംഭവങ്ങളിലും ഇതുവരെ യാതൊരു തുമ്പുണ്ടാക്കാൻ പൊലീസിനായില്ല.