ബെംഗളൂരു ∙ മുനീശ്വര നഗറിലെ ശരത്തിന്റെ വീട് കരഞ്ഞുതളർന്നു കിടക്കുന്നു; പുതിയ ബുള്ളറ്റ് കൂട്ടുകാരെ കാണിക്കാൻ പോയ മകൻ ഇനി മടങ്ങിവരില്ലെന്ന് ഉൾക്കൊള്ളാൻ മടിച്ച്, അവനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും സുഹൃത്ത് വിശാൽ ആണെന്നറിഞ്ഞതിന്റെ ആഘാതത്തിൽ തളർന്ന്. കുടുംബവുമായി അത്ര അടുപ്പത്തിലായിരുന്നു ആർടിഒ ഏജന്റായ വിശാൽ. സൂപ്പർ ബൈക്കുകളോടുള്ള ശരത്തിന്റെ ഇഷ്ടം ഉൾപ്പെടെ ആ വീട്ടിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ.
അതുതന്നെയാണു വിശാൽ മുതലെടുത്തതും. സുഹൃത്തിന്റെ സൂപ്പർ ബൈക്ക് കാട്ടിത്തരാമെന്നു പറഞ്ഞു ശരത്തിനെ അപ്പാർട്മെന്റിലേക്കു വിളിപ്പിച്ചു ചതിക്കെണിയൊരുക്കി. കെങ്കേരി സാറ്റലൈറ്റ് ടൗൺ ഷിർക്കെയിലുള്ള അപ്പാർട്മെന്റിൽ എത്തിച്ചശേഷമായിരുന്നു വിഡിയോ ചിത്രീകരണം.
മോചനദ്രവ്യം ആവശ്യപ്പെട്ടു പിതാവിനോട് അപേക്ഷിക്കുന്ന വിഡിയോയിൽ ശരത്തിന്റെ മുഖത്തു ഭീതിയുടെ അംശംപോലും ഉണ്ടായിരുന്നില്ല. വിശാലിന്റെ നിർദേശപ്രകാരം റിക്കോർഡ് ചെയ്യുമ്പോൾ ചതിയെക്കുറിച്ചു ശരത് അറിഞ്ഞിരുന്നിരിക്കില്ലെന്നാണു പൊലീസ് നിഗമനം. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പലരും തെറ്റിദ്ധരിച്ചതു ശരത് കൂടി അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്നാണ്.
അതേസമയം, പണം നൽകിയില്ലെങ്കിൽ സഹോദരി ശാലിനിയും അപകടത്തിലാകുമെന്നും പൊലീസിനെ അറിയിക്കുകയേ ചെയ്യരുതെന്നും പറയുന്ന വിഡിയോ പിന്നാലെ ചിത്രീകരിച്ചതായി വിശാൽ മൊഴി നൽകി. എന്നാൽ, ഇതു ശരത്തിന്റെ കുടുംബാംഗങ്ങൾക്ക് അയച്ചില്ല. പ്രതികളുടെ മൊബൈലുകൾ പരിശോധിച്ചപ്പോഴാണു രണ്ടാമത്തെ വിഡിയോ പൊലീസിനു കിട്ടിയത്.
സുഹൃത്തിന്റെ ജീവനെടുത്ത കൊടുംക്രൂരതയ്ക്കു വിശാൽ നൽകിയ ‘ന്യായീകരണം’ ഞെട്ടിക്കും: നാലു ലക്ഷം രൂപയുടെ കടം തീർക്കാനാണത്രേ ശരത്തിനെ തട്ടിക്കൊണ്ടുപോയത്.എങ്കിൽ, വിലപേശലിനൊന്നും നിൽക്കാതെ എന്തിനാണു കൊലപ്പെടുത്തിയതെന്ന ചോദ്യം ബാക്കി. പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ പിടിക്കപ്പെടുമെന്ന ഭീതിയാണു കൊലയിലേക്കു നയിച്ചതെന്നാണു വിശാൽ പറയുന്നത്.
തെളിവുകൾ നിർണായകം: കുറ്റം തെളിയിച്ചത് ഫോൺ കോളുകൾ
സെൻട്രൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രൂപീകരിച്ച അഞ്ചംഗസംഘം പത്തു ദിവസമായി നടത്തിയ അന്വേഷണം ഉദ്വേഗപൂർണമായിരുന്നു. ശരത് മരിക്കുംമുൻപു മൊബൈലിലേക്കു വന്ന കോളുകൾ പരിശോധിച്ചതോടെയാണ് വിശാലിനു പിടിവീണത്. ഇയാൾ കൊലപാതകക്കുറ്റം ഏറ്റതായും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ അറിയിച്ചു.
പരാതി നൽകാൻ മുന്നിൽ മുഖ്യപ്രതി
ശരത്തിന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും അറിയാമായിരുന്ന വിശാലിനു തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്യാൻ എളുപ്പമായിരുന്നെന്നു പൊലീസ് പറയുന്നു. വില്ലനാണെന്ന ചെറുസൂചനപോലും നൽകാതിരിക്കാൻ ഇയാൾ ശ്രദ്ധിച്ചു. ഊബർ ഡ്രൈവർ ശാന്തകുമാർ, വിനയ് പ്രസാദ്, സ്വകാര്യ ഫാക്ടറി ജീവനക്കാരായ കരൺപൈ, വിനോദ് കുമാർ എന്നിവരെ കൂട്ടുപിടിച്ചാണു കുറ്റകൃത്യത്തിനു പദ്ധതിയിട്ടത്.
തട്ടിക്കൊണ്ടുപോയശേഷം ശരത്തിനെ ഇവരെ ഏൽപിച്ചാണു വിശാൽ ശരത്തിന്റെ വീട്ടിലെത്തിയതും കുടുംബാംഗങ്ങൾക്കൊപ്പം ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയതും. സംഭവം കൈവിട്ടുപോയെന്നും പിടിക്കപ്പെടുമെന്നും തോന്നിയതിനെ തുടർന്നു തിരികെയെത്തി കൊല്ലുകയായിരുന്നു. കൊല നടത്തിയതു വിനയ് പ്രസാദിന്റെ കാറിൽവച്ചാണ്. തുടർന്നു രാമോഹള്ളിയിലെ നരസിംഹനയ്യ തടാകത്തിൽ തള്ളി.
ദിവസവും രാവിലെയും വൈകിട്ടും മൃതദേഹം പൊങ്ങുന്നുണ്ടോ എന്നു പരിശോധിച്ചിരുന്നെന്നും വിശാലിന്റെ മൊഴിയിലുണ്ട്. രണ്ടാം ദിവസം മൃതദേഹം പൊങ്ങിയപ്പോൾ വലിയ കല്ലുകൾ കൂട്ടിക്കെട്ടി വീണ്ടും താഴ്‍ത്തി. പിന്നീട്, ബുധനാഴ്ച വീണ്ടും പൊങ്ങിയപ്പോഴാണു ചാക്കിലാക്കി മറ്റൊരു കാറിൽ അജേനഹള്ളിയിൽ മണ്ണെടുക്കുന്ന പ്രദേശത്തു കൊണ്ടുപോയി കുഴിച്ചിട്ടത്. വിശാലിനെയും കൂട്ടരെയും സ്ഥലത്തെത്തിച്ചു നടത്തിയ പരിശോധനയിലാണു പൊലീസ് മൃതദേഹം ഇവിടെനിന്നു കണ്ടെത്തിയത്. തുടർന്നു ശരത്തിന്റെ മാതാപിതാക്കളെ ഇവിടെ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം നേരിട്ടു കെങ്കേരി വൈദ്യുത ശ്മശാനത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. ഹെസറഘട്ട ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് വിദ്യാർഥിയാണു ശരത്.