വർക്കലയിൽ അനധികൃത കെട്ടിട നിർമാണം തടയാനെത്തിയ വനിത ഓവർസീയറെയും ഉദ്യോഗസ്ഥരെയും കെട്ടിട ഉടമ മർദിച്ചതായി പരാതി. പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആക്ഷേപം. ഇതിൽ പ്രതിഷേധിച്ച് വർക്കല മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.
വർക്കല മുനിസിപ്പാലിറ്റിയിലെ ടൗൺ പ്ളാനിങ് ഓവർസീയറായ ഗിൽഡ ജയിനും ഡ്രൈവർ അജിത്തുമാണ് ആക്രമിക്കപ്പെട്ടത്. നടയടയിൽ അനുമതിയില്ലാതെ കെട്ടിടം നിർമിച്ചതായി മുൻസിപ്പാലിറ്റി കണ്ടെത്തുകയും പൊളിക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നിർമാണം നടക്കുന്നൂവെന്ന പരാതിയെ തുടർന്ന് പരിശോധനക്കെത്തിയപ്പോളായിരുന്നു ആക്രമണം. കെട്ടിട ഉടമയായ മുഹ്സീന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞ് നിർത്തി ചീത്ത വിളിക്കുകയും വനിത ഉദ്യോഗസ്ഥയുടെ കയ്യിൽ കയറിപിടിച്ച് മർദിക്കുകയും ചെയ്തെന്നാണ് പരാതി.
കൈക്ക് പരുക്കേറ്റ ഓവർസീയർ ആശുപത്രിയിൽ ചികിത്സ തേടിയതിനൊപ്പം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ കെട്ടിട ഉടമയെ ചോദ്യം ചെയ്യാൻ പോലൂം പൊലീസ് തയാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് വർക്കല മുൻസിപ്പാലിറ്റിയിലെ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്.