നന്തൻകോട് കൂട്ടക്കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേഡൽ ജിൻസൺ രാജക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് മാസത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
2017 ഏപ്രിൽ ഒമ്പതിനു പുലർച്ചെയാണ് ക്ലിഫ് ഹൗസിന് സമീപം ബെയ്ൻ സ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവർ കൊല്ലപ്പെട്ടത്. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടി നുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പലതവണ മൊഴി മാറ്റിയിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ അവഗണിച്ചതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷ്ണർ തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.