കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ നടുറോഡിൽ മർദിച്ച യുവതികളെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കേണ്ട സാഹചര്യമുണ്ടായിട്ടും സ്റ്റേഷൻ ജാമ്യത്തിൽ യുവതികളെ വിട്ടയച്ചത് പൊലീസിന്റെ ഒത്തു കളിയാണെന്നാരോപിച്ച് നാട്ടുകാർ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ടാക്സി ഡ്രൈവറുടെ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചിട്ടും യുവതികളുടെ പേരിൽ നിസാര വകുപ്പുകൾ മാത്രം ചുമത്തിയത് പൊലീസിന്റെ ഒത്തുകളിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട ഡ്രൈവർ ഷഫീക്കിന്റെ നാട്ടുകാർ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്റ്റേഷനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ബി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇതിനിടെ ഡ്രൈവറെ ആക്രമിച്ച യുവതികൾക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന സൂചനകളെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.