കഴിഞ്ഞ ദിവസം ഓൺലൈൻ പെൺവാണിഭം നടത്തിയവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ ഓൺലൈൻ പെൺവാണിഭം ഇപ്പോഴും സജീവമാണെന്നാണ് റിപ്പോർട്ട്. ഓൺലൈൻ ക്ലാസിഫൈഡ് വെബ്സൈറ്റായ ലൊക്കാന്റോ പെൺവാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണ്. കേരളത്തിലെ മുഖ്യ ഓൺലൈൻ പെൺവാണിഭ കേന്ദ്രവും ലൊക്കാന്റോയാണ്.
മറ്റു ക്ലാസിഫൈഡ് വെബ്സൈറ്റുകൾ വലിയ നിയന്ത്രണങ്ങളിൽ പ്രവർത്തിക്കുമ്പോൾ ലൊക്കാന്റോ എല്ലാം തുറന്നിട്ടിരിക്കുയാണ്. കേരളത്തിലെ പെൺവാണിഭങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും ഒരു പ്രധാനഭാഗം തന്നെ ലൊക്കാന്റോ വെബ്സൈറ്റാണ്. വിദ്യാർഥികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവതികളുമാണ് ലൊക്കാന്റോ കേന്ദ്രീകരിച്ചുള്ള പെൺവാണിഭത്തിന്റെ പ്രധാന ഇരകൾ.
വർഷങ്ങൾക്കു മുൻപ് ലൊക്കാന്റോയ്ക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതു വഴിയുള്ള പെൺവാണിഭങ്ങൾ പിടിച്ചിരുന്നുവെങ്കിലും നിയന്ത്രിക്കാൻ വേണ്ട സംവിധാനം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. ലൊക്കാന്റോ പോലുള്ളവ നിരവധി ചെറുകിട വെബ്സൈറ്റുകൾ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ഇത്തരം വെബ്സൈറ്റുകൾ വഴി ഇടപാട് നടത്തുന്ന വലിയ സംഘം തന്നെയുണ്ട്.
ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വരെ പേജുകളുള്ള ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളുടെ പ്രധാന സന്ദർശകർ പ്രവാസികളാണെന്നത് മറ്റൊരു വസ്തുത. ഈ വെബ്സൈറ്റിൽ നൽകുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും വിളികൾ വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. കേരളത്തിലെ സിനിമ, സീരിയൽ, ആൽബം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങളും ഇത്തരം വെബ്സൈറ്റ് വഴിയാണ് നടക്കുന്നത്.
കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്നവരും ഇത്തരം വെബ്സൈറ്റുകളിലെ പ്രധാന സന്ദർശകരാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഐടി പാര്‍ക്കുകൾ കേന്ദ്രീകരിച്ചും ഈ വെബ്സൈറ്റുകളിൽ പരസ്യം വരാറുണ്ട്.
അതേസമയം, ലൊക്കാന്റോ രാജ്യാന്തരതലത്തിൽ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റായാതിനാൽ പൊലീസിനു നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. പോസ്റ്റുകളും മൊബൈൽ നമ്പറുകൾ നൽകുന്നവർ എവിടെ നിന്നാണെന്ന് അന്വേഷിക്കാൻ മാത്രമാണ് പൊലീസിനു സാധിക്കുക.