ബംഗളുരുവിൽ നിന്ന് കഴിഞ്ഞആഴ്ച തട്ടിക്കൊണ്ടുപോയ മലയാളിവിദ്യാർത്ഥിയെ കൊലപ്പെടുത്തി. റാമോഹള്ളി തടാകത്തിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ സഹപാഠി അടക്കം ആറുപേരെ കസ്റ്റഡിയിൽ എടുത്തതോടെയാണ് കൊലപാതകവിവരം അറിയുന്നത്. മലയാളിയായ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകൻ ശരത്തിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്.
പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാൻ പോയ ശരത് പിന്നീട് മടങ്ങിയെത്തിയില്ല. അൻപതു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശരത്തിന്റെ വാട്സാപ്പ് വീഡിയോ രണ്ടുദിവസത്തിനു ശേഷം ബന്ധുക്കൾക്ക് ലഭിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അകന്ന ബന്ധുവും സഹോദരിയുടെ സഹപാഠിയുമായ വിശാൽ അടക്കം ആറു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. വിഡിയോ റെക്കോർഡ് ചെയ്തതിനു ശേഷം കാറിൽവെച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബംഗളുരുവിൽ നിന്ന് 25 km അകലെ രാമോഹള്ളി തടാകത്തിനു സമീപത്തു കൈകാലുകൾ ബന്ധിച്ചു മറവുചെയ്തു. പണത്തിനു വേണ്ടിയാണ് തട്ടിക്കൊണ്ടു പോയതെന്നും പോലീസിനെ അറിയിച്ചതോടെയാണ് കൊലപ്പെടുത്തിയത് എന്നുമാണ് സൂചന