ജീവകാരുണ്യ പ്രവർത്തങ്ങളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പാലാ സ്വദേശി ഡോ. മാത്യു മാലയിൽ അറസ്റ്റിൽ. വ്യാജ പാസ്പോർട്ട് ,ഭൂമി ഇടപാടിലെ തട്ടിപ്പ് എന്നിവയാണ് പ്രതിക്കെതിരായ കേസുകൾ. പാലാ പൊലീസ് പിടികൂടിയ പ്രതിയെ സിബിഐ ചെന്നൈ യൂണിറ്റിന് കൈമാറി.
തിരുവല്ല സ്വദേശിയായ അലക്സ് മാത്യു എന്ന മാത്യു മാലയിൽ കഴിഞ്ഞ ആറുമാസമായി പാലായിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് 2004ല്‍ സിബിഐ ചെന്നൈ യൂണിറ്റാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ചെന്നൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്പോർട്ട് പിടികൂടിയതും കേസെടുത്തതും. ഗോവയിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കൂടിയ വിലയ്ക്ക് ഭൂമി വിൽക്കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയിൽ നിന്ന് രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഇയാൾക്കെതിരെ സിബിഐ ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു,
ഇതിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസ് സിബിഐയെ വിവരം അറിയിക്കുകയും സിബിഐ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം പ്രതിയെ ചൈന്നൈയിലേയ്ക്ക്കൊണ്ടുപോയി. കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ഇരുമ്പയിര് കയറ്റുമതിയുടെ ബിസിനസാണ് ഇയാൾക്കെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല , ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ പാലായിലും പരിസരങ്ങളിലും ഇയാൾ വലിയ തോതിൽ പണം ചെലവഴിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിയുള്ള ഫ്ളക്സുകളും ജില്ലയുെട വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.