കോഴിക്കോട് നഗരത്തിൽ വൻ സ്പിരിറ്റ് വേട്ട. മിനിലോറിയിൽ കടത്തുകയായിരുന്ന 1400 ലിറ്റർ സ്പിരിറ്റ് മലാപറമ്പ് ബൈപ്പാസിൽ വച്ച് പൊലിസ് പിടിച്ചെടുത്തു. കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.
ഉച്ചയ്ക്ക് രണ്ടരയോടെ മലപറമ്പ് ബൈപ്പാസിൽ പരിശോധന നടത്തുകയായിരുന്ന ഹൈവേ പെട്രോളിങ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. പെട്രോളിങ് സംഘത്തെ കണ്ട് വേഗത കുറച്ച മിനിലോറി പൊലിസ് അടുത്ത് എത്തിയപ്പോൾ അതിവേഗം ഓടിച്ചുപോയി. പിന്തുടർന്നതോടെ സിഗ്നലുകളെല്ലാം തെറ്റിച്ച് മിനിലോറി കുതിച്ചു. പലോറമ്മലിലെ പൊട്ടിപൊളിഞ്ഞ റോഡിലെത്തിയതോടെ വേഗത കുറച്ച മിനിലോറി പൊലിസ് വളഞ്ഞു.. ഉടുമുണ്ട് വലിച്ചെറിഞ്ഞ് ഇറങ്ങിയോടിയ ഡ്രൈവർ തൊട്ടടുത്തുള്ള വീട്ടിൽ കയറി ഒളിച്ചു.
നെയ്യാറ്റിൻകര സ്വദേശി അജീഷാണ് പിടിയിലായത്. നെയ്യാറ്റിൻകരയിലെ ശ്രീജിത്ത് ബാബുവിന്റെ പേരിലുള്ള വാഹനത്തിൽ മുപ്പത്തിയഞ്ച് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തിരുനെൽവേലിയിൽ നിന്നും നാഗർകോവിലേക്ക് കൊണ്ടുപോകുയാണെന്നാണ് പിടിയിലായ ആളുടെ മൊഴി, സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്.