കോയമ്പത്തൂരിൽ നടന്ന കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന വെളിപ്പെടുത്തലുമായി കോട്ടയം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുമ്പ് പെണ്‍വാണിഭ സംഘാംഗമായിരുന്നുവെന്നും ഈ സംഘമാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു വൈക്കം സ്വദേശിയായ എം.കെ. സിബിയുടെ വെളിപ്പെടുത്തൽ. അതേസമയം ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോയെന്നും സംശയമുള്ളതായി പൊലീസ് പറഞ്ഞു.
ഉച്ചയോടെ കോട്ടയം പ്രസ് ക്ലബിലായിരുന്നു നാടകീയ സംഭവങ്ങൾ. വൈക്കം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺ വാണിഭ. മയക്കുമരുന്ന് സംഘാഗമായിരുന്നു താനെന്നും വെളിപ്പെടുത്തിയാണ് സിബി വാർത്താ സമ്മേളനം തുടങ്ങിയത്. ഭര്‍ത്താക്കന്‍മാര്‍ക്ക് ലഹരിമരുന്നു നല്‍കി വീട്ടമ്മമാരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഒരു സംഘം വൈക്കത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മണിച്ചെയിന്‍ മാതൃകയില്‍ ഇവര്‍ സ്ത്രീകളെ വലയിലാക്കി വരികയാണെന്നും സിബി ആരോപിച്ചു. മുന്‍പ് ഈ സംഘത്തില്‍ അംഗമായിരുന്ന താന്‍ ഇവര്‍ ചെയ്ത പല ക്രൂര കൃത്യങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു. ഇക്കാലത്ത് കോയമ്പത്തൂരിൽ വച്ച് വാച്ച് വിൽപനക്കാരനെ സംഘത്തലവൻ ഇടിച്ചു കൊന്നതായും കോടതിയിൽ ഹാജരായി ഇക്കാര്യങ്ങൾ ഏറ്റുപറയാൻ തയ്യാറാണെന്നും വ്യക്തമാക്കി.
കൊലപാതകത്തിന് പങ്കാളിയാണെന്ന വെളിപ്പെടുത്തലുണ്ടായതോടെ പ്രസ്‌ക്ലബ് ഭാരവാഹികള്‍ പോലീസിനെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
അതേ സമയം ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.