മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. സമീപവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെയും സിസി ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചിത്രം കേസന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് അപരിചിതനായ ഒരാളെ വീടിനു സമീപം കണ്ടിരുന്നുവെന്നു സമീപവാസികൾ പറഞ്ഞിരുന്നു. കൊലപാതകത്തിന് രണ്ടുദിവസം മുൻപ് ഇയാൾ ഗൗരി ലങ്കേഷിന്റെ വീടിനു സമീപം ഉണ്ടായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങളിലും വ്യക്തമാണ്. ഇതിൽനിന്നാണ് 34നും 39നും ഇടയിൽ പ്രായം തോന്നിക്കുന്നയാളുടെ രേഖചിത്രം പോലീസ് തയാറാക്കിയത്. പൾസർ ബൈക്കിലെത്തിയ ആൾ ഷർട്ടും കൈയിൽ ഒരു ബാഗും ധരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇയാൾ ബൈക്ക് ഉപേക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ബൈക്കുകൾ വാടകക്ക് നൽകുന്നിടങ്ങളിലും പൊളിച്ചു വിൽക്കുന്നിടത്തും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഈ മാസം അഞ്ചിനാണ് മാധ്യമ പ്രവർത്തകയായ ഗൗരി ലങ്കേഷ് വീടിനു മുന്നിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്.