കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ സീരിയൽ നടി ഉൾപ്പെടെ മൂന്നു യുവതികൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. പരുക്കേറ്റ ഡ്രൈവർ കുമ്പളം സ്വദേശി ടി.ഐ. ഷെഫീഖ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ പതിനൊന്നരയോടെ വൈറ്റില ജങ്ഷനു സമീപത്തുവച്ചാണ് കേസിനാസ്പദമായ സംഭവം. പൂള്‍ ടാക്സി അടിസ്ഥാനത്തിൽ ബുക്ക് ചെയ്തപ്പോള്‍ എത്തിയ കാറിൽ മറ്റൊരു യാത്രക്കാരൻ ഉണ്ടായിരുന്നത് യുവതികൾ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പൂള്‍ ടാക്സി പ്രകാരം കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാകുമെന്നും നിലവിലുള്ള യാത്രക്കാരനെ മാറ്റാനാവില്ലെന്നും ഡ്രൈവര്‍ നിലപാടുത്തു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവതികള്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു യുവതിയെ ആശുപത്രിയിലേക്കു മാറ്റി. യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതികള്‍ പറയുന്നു. മര്‍ദനമേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവര്‍ ഷെഫീഖിന് തലയിലും മറ്റു ശരീരഭാഗങ്ങളിലും പരുക്കുണ്ട്.