ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗവും വിദ്യാര്‍ഥിനികള്‍ക്ക് നേരേയുളള അതിക്രമവും തുടര്‍ക്കഥയാകുന്നു. ബറേലിയിലെ സ്കൂളില്‍ ഒന്‍പത് വയസുകാരി പീഡനത്തിനിരയായ കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റിലായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മുഴുവന്‍ ജീവനക്കാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. മുസാഫര്‍നഗറില്‍ നാലംഗസംഘം പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
ബറേലിയിലെ ബിലാസ്പുര്‍ രാധാമാധവ് പബ്ലിക് സ്കൂളിലാണ് ഒന്‍പത് വയസുകാരി ലൈംഗികഅതിക്രമത്തിനിരയായത്. ബസ് കണ്ടക്ടര്‍ നിരന്തരം ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. സ്കൂളില്‍ ബഹളം വച്ച പിതാവിനെ ക്ലാസ്മുറിയില്‍ പൂട്ടിയിടാനും ശ്രമമുണ്ടായി. ഇതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്.
ബസ് കണ്ടക്ടര്‍ അജയ് മിശ്രയെ അറസ്റ്റ് ചെയ്ത പൊലീസ് , പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ അടക്കം മുഴുവന്‍ ജീവനക്കാരെയും പ്രതികളാക്കി കേസെടുത്തു. ഇതേസ്കൂളില്‍ ഒരാഴ്ച മുന്‍പ്,, പുറത്തുനിന്നെത്തിയ അക്രമിസംഘം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
ഹരിയാന ഗുരുഗ്രാമിലെ സ്കൂളില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടത് വന്‍ കോളിളക്കമുണ്ടാക്കിയിട്ടും മറ്റ് സ്കൂളുകള്‍ അനാസ്ഥ തുടരുന്നതിന്‍റെ തെളിവാണ് പുതിയ സംഭവം. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പതിനാറുകാരിയാണ് കൂട്ടമാനഭംഗത്തിനിരയായത്. മാണ്ഡിയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍ക്കുട്ടിയെ സമീപത്തെ യുവാക്കള്‍ സൗഹൃദം നടിച്ച് കാറില്‍ കയറ്റി. തോക്കിന്‍മുനയില്‍ പത്തുദിവത്തോളം പീഡിപ്പിച്ചു. ഇറച്ചിക്കറി കഴിക്കാനും മതം മാറാനും പ്രതികള്‍ നിര്‍ബന്ധിച്ചതായും പെണ്‍ക്കുട്ടിയുടെ പരാതിയില്‍ ആരോപിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി മുസാഫര്‍നഗര്‍ പൊലീസ് അറിയിച്ചു.