കൊല്ലം കുണ്ടറയിലെ അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഭൂമി വിറ്റ് പണം തട്ടാനുള്ള സൊമാനി ഗ്രൂപ്പിന്റെ നീക്കത്തിന് സംസ്ഥാന സർക്കാർ കൂട്ട്. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമിയിലെ ഫാക്ടറി തുറക്കാൻ അനുമതി നൽകിയാണ് സർക്കാരിന്റെ ഒത്താശ. പാട്ടഭൂമി ഏറ്റെടുക്കണമെന്ന ഈ സർക്കാരിന്റെ തന്നെ മുൻ തീരുമാനം അട്ടിമറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സൊമാനി ഗ്രൂപ്പിനെ സഹായിച്ചതിന്റെ തെളിവുകൾ പുറത്തുവിടുന്നു മനോരമ ന്യൂസ് അന്വേഷണം, ഒപ്പമുണ്ട്; വിറ്റുതുലയ്ക്കാൻ.
സർ സി.പി.യുടെ കാലത്ത് പാട്ടത്തിനുകൊടുത്ത സർക്കാർ ഭൂമിയിലുള്ള അലിൻഡ് ഫാക്ടറി. 50 വർഷത്തെ പാട്ടക്കാലാവധി 1996ൽ തീർന്നു. പാട്ടയിനത്തിലും നികുതിയിനത്തിലും തൊഴിലാളികളുടെ ആനുകൂല്യഇനത്തിലും കോടികൾ കുടിശിക. എന്നിട്ടും ഒരു രൂപ പോലും അടയ്ക്കാതെ സൊമാനി ഗ്രൂപ്പിന് ഫാക്ടറി തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി
ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന അലിൻഡ് നഷ്ടത്തിലായതിനെ തുടർന്ന് 19 വർഷം മുമ്പാണ് അടച്ചുപൂട്ടിയത്. ഫാക്ടറി തുറക്കുന്നതിനുള്ള നീക്കം പലകുറി നടന്നു. ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഈ സർക്കാരിന്റെ ആരംഭകാലത്ത് യൂണിയനുകൾ വ്യവസായമന്ത്രി ഇ.പി.ജയരാജനെ സമീപിച്ചു. ഇ.പി.ജയരാജൻ വിളിച്ച യോഗത്തിൽ സൊമാനി ഗ്രൂപ്പ് നിയമവിരുദ്ധമായി ഓഹരികളുടെ വില കുറച്ചതടക്കമുള്ള ക്രമക്കേടുകൾ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ ചൂണ്ടിക്കാണിച്ചു. പാട്ടക്കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. കമ്പനി ഏറ്റെടുക്കുന്ന കാര്യത്തിൽ നിയമവശം പരിശോധിക്കാനും തീരുമാനമായി.
ഇ.പി.ജയരാജന് മന്ത്രി സ്ഥാനം നഷ്ടമായതിനുശേഷം കാര്യങ്ങൾ നാടകീയമായി മാറിമറിഞ്ഞു. യൂണിയനുകളെ ഉൾപ്പെടുത്തി വ്യവസായമന്ത്രി എ.സി.മൊയ്തീൻ വിളിച്ചയോഗം അജ്ഞാതമായ കാരണങ്ങളാൽ റദ്ദായി. പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തലയോഗത്തിൽ ചിങ്ങം ഒന്നിന് ഫാക്ടറിയിൽ ഉൽപാദനം തുടങ്ങാൻ തീരുമാനിച്ചു. കെ.എസ്.ഇ.ബിയും തദ്ദേശസ്ഥാപനവുമായി ചർച്ച ചെയ്ത് നികുതി കുടിശിക ഒത്തുതീർപ്പാക്കും. കമ്പനിയുടെ പ്രവർത്തനത്തിനാവശ്യമായ ഭൂമി കരാർ വ്യവസ്ഥപ്രകാരം കുണ്ടറയിൽ നൽകും. പരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ടെണ്ടറുകളിൽ അലിൻഡിനെ വീണ്ടും പങ്കെടുപ്പിക്കും.
എന്തായാലും ചിങ്ങം ഒന്നിന് മുഖ്യമന്ത്രി തന്നെ ആഘോഷപൂർവം ഫാക്ടറി തുറന്നു കൊടുത്തു. പാട്ടക്കുടിശികയും തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ ഇനത്തിലുള്ള കുടിശികയുമൊക്കെ ആരു നൽകും. ഇതുവരെ സൊമാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളും സർക്കാരിന്റെ തീരുമാനത്തോടെ ശരിയായി മാറിയില്ലേ.. ഉത്തരം നൽകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ആയിരക്കണക്കിന് കോടിരൂപയുടെ ആസ്തിയുള്ള കമ്പനിക്കാണ് സര്‍ക്കാര്‍ വഴിവിട്ട സഹായം ചെയ്യുന്നത്. ഹൈദരാബാദിൽ കണ്ണായസ്ഥലത്ത് 100 ഏക്കർ ഭൂമിയും പ്ലാന്റുമുണ്ട്. സെന്റിന് അമ്പത് ലക്ഷം രൂപവച്ച് കണക്കാക്കിയാൽ തന്നെ ഇത് 5000 കോടിരൂപയുടേത് വരും. മുംബൈ നരിമാൻപോയിന്റിൽ 1440 ചതുരശ്രയടിവിസ്തീർണമുള്ള കെട്ടിടവും ഒഡീഷയിലെ ഹിറാകുഡിൽ 16 ഏക്കർ സ്ഥലവുമുണ്ട്. കൊച്ചി, തിരുവനന്തപുരം, മാന്നാര്‍, എന്നിവിടങ്ങളിലും വന്‍തോതില്‍ സ്വത്തുണ്ട്. മാന്നാറിൽ 43 ഏക്കർ ഭൂമിയും ഫാക്ടറിയും. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന 31 സെന്റ് സ്ഥലം. തിരുവനന്തപുരം വഴുതക്കാട് 21 സെന്റ് സ്ഥലവും കോർപറേറ്റ് ഓഫിസും. വിളപ്പിൽശാലയിൽ മൂന്നരയേക്കർ സ്ഥലവും ഫാക്ടറിയും.