അമിത മദ്യപാനം കാരണം ഭാര്യ, ഭർത്താവിനെ കുത്തികൊന്നു. മഹാരാഷ്ട്ര താനെയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ, ഇരുപതുകാരിയായ യുവതിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്തില്‍ മനംമടുത്താണ് കൊല നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
താനെയ്ക്കെടുത്ത് കല്യാണിലാണ് അമിതമദ്യപാനത്തിൻറെ പേരിൽ ഇരുപതുകാരിയായ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ലോക്കൽ ട്രെയിനുകളിലും മറ്റും അലങ്കാരവസ്തുക്കൾ വിറ്റിരുന്ന സ്വരൂപയും, ഇരുപത്തഞ്ചുകാരനായ രവിയും ഒൻപതുമാസംമുൻപാണ് വിവാഹിതരായത്. എന്നാൽ വിവാഹശേഷം അമിതമദ്യപാനത്തിൻറെ പേരിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുമായിരുന്നു. തമ്മിലുള്ള അസ്വാരസ്യങ്ങൾ പിന്നീട് പതിവായുള്ള വഴക്കിലേക്കും എത്തി. അങ്ങനെയിരിക്കേ, കഴിഞ്ഞ ദിവസവും രവി മദ്യപിച്ച് വീട്ടിലെത്തി. ഇതോടെ ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് കത്തിയെടുത്ത്, രവിയെ സ്വരൂപ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രവിയെ അയൽവീട്ടുകാര്‍ ചേർന്ന് ഉടൻ ആശുപത്രിയിലാക്കി. എന്നാൽ, ഇയാൾ പിന്നീട് മരിച്ചു. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വരൂപയ്ക്കെതിരെ കൊലപാതകത്തിനാണ് കേസ്. അറസ്റ്റിലായ യുവതി, ഭർത്താവിൻറെ അമിതമദ്യപാനമാണ് തന്നെ കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പറഞ്ഞു.