കോഴിക്കോട് പറമ്പിൽ ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കി. മുഖം വികൃതമായതിനാൽ വിദഗ്ധരുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ കെട്ടിടത്തിലാണ് കൊല നടന്നതെന്ന സൂചനയാണ് പൊലീസിന് കിട്ടിയിട്ടുള്ളത്.
മൂന്ന് മാസത്തിനിടെ രണ്ട് ജില്ലകളിൽ നിന്ന് കാണാതായ നാലുപേരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ മൂന്നുപേരും ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കി. തൃത്താലയിൽ നിന്ന് ഇരുപത്തി മൂന്ന് ദിവസം മുൻപ് കാണാതായ നാൽപതുകാരന് കണ്ടെത്തിയ മൃതദേഹവുമായി സാമ്യമുള്ളതായി തോന്നി. ബന്ധുക്കളുടെ സാന്നിധ്യത്തിലുള്ള പരിശോധനയിൽ അല്ലെന്ന് തെളിഞ്ഞു. 168 സെന്റീമിറ്റർ പൊക്കവും എൺപത് കിലോയിലധികം ഭാരവുമാണ് മൃതദേഹത്തിനുള്ളത്. കൊല്ലപ്പെട്ടത് മലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇതരസംസ്ഥാനത്തൊഴിലാളികളുടെ രൂപസാദൃശ്യത്തിലേയ്ക്കെത്തുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല.
കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പരിശോധനയ്ക്കെത്തിയ പൊലീസ് നായ സമീപത്തെ നിർമാണം നടക്കുന്ന വീട് വരെയെത്തി മടങ്ങിയിരുന്നു. ഇത് ചില സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്. കെട്ടിട ഉടമയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുത്തു. രേഖാചിത്രം പുറത്തിറക്കിയതിലൂടെ വേഗത്തിൽ ആളെക്കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ആളെ മനസിലാക്കിയാൽ അന്വേഷണത്തിന് വേഗതയുണ്ടാകും. ചേവായൂർ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.