തിരൂര്‍ ബിപിന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച പ്രധാന തൊണ്ടിമുതലായ വാള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച വാള്‍ ഭാരതപ്പുഴയില്‍ ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുത്തിഒഴുകുന്ന ഭാരതപ്പുഴയിൽ നടത്തിയ തിരച്ചിലിലാണ് വാള്‍കണ്ടെടുത്തത്. അതേസമയം തൊണ്ടിമുതൽ കണ്ടെത്താൻ മുങ്ങൽ വിദഗ്ധർ പോലും പരാജയപ്പെട്ടപ്പോൾ ധൈര്യം കാട്ടിയത് എസ്.ഐയും സിവിൽ പൊലീസ് ഒാഫീസറും. സാഹസികമായാണ് എസ്.ഐ രഞ്‍ജിത്ത് തൊണ്ടിമുതലുമായി പൊങ്ങിയത്.
തിരൂർ ബിപിൻ വധക്കേസിൽ ഉപയോഗിച്ച ആയുധം ചമ്രവട്ടം പമ്പ് ഹൗസിനു സമീപം പുഴയിൽ ഉപേക്ഷിച്ചത് വടിവാൾ കണ്ടെത്താനാണ് പൊലീസ് സംഘമെത്തിയത്. മണൽ തൊഴിലാളികളും മുങ്ങൽ വിദഗ്ധരും ആവും പടിയെല്ലാം വടിവാളിന് വേണ്ടി പലവട്ടം പുഴയിൽ മുങ്ങിപ്പൊങ്ങി. പക്ഷെ തൊണ്ടി മാത്രം കിട്ടിയില്ല. ഒഴുക്കു കൂടിയ സമയത്ത് ആഴമേറിയ പുഴയിൽ തിരച്ചിൽ നടത്തുന്നത് അപകടം ക്ഷണിച്ചു വരുത്തലാകുമെന്ന് പറഞ്ഞ് മുങ്ങല്‍ വിദഗ്ധർ ഒഴിഞ്ഞുമാറി. ഇതോടെ കൊണ്ടോട്ടി എസ്.ഐ കെ.ആർ.രഞജിത്ത് ദൗത്യം ഏറ്റെടുത്തു.
യൂണിഫോ അഴിച്ചുവച്ചു പുഴയുടെ ആഴങ്ങളിലേക്കിറങ്ങി. രണ്ടിടങ്ങളിൽ തപ്പി. മൂന്നാമത് പൊങ്ങിയത് വടിവാളുമായാണ്. ആർ.എസ്.എസ് പ്രവർത്തകൻ ബിപിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വാള്‍ ചമ്രവട്ടം കടവിൽ ഉപേക്ഷിച്ച ശേഷം പുഴയിൽ കുളിച്ചു മടങ്ങിയെന്ന പ്രതിയുടെ മൊഴിയെ തുടർന്നായിരുന്നു പൊലീസ് പരിശോധന.