തിരുവനന്തപുരം വട്ടപ്പാറയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ബന്ധു പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെ മർദിച്ചെന്ന് പരാതി. മർദനത്തിനെതിരെ പരാതിപ്പെട്ട പിതാവിനോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. മർദിച്ച ബന്ധുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു.
നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ കരകുളം പഞ്ചായത്തംഗത്തിന്റെ പിതാവ് കുറവൻകോണം സ്വദേശി രഘു കഴിഞ്ഞമാസമാണ് പോസ്കോ നിയമപ്രകാരം അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുകൂടിയാണ് രഘു. ആഴ്ചകൾ കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് രഘുവിന്റെ ബന്ധു കുറവൻകോണം സ്വദേശി വിജയകുമാർ കുട്ടിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും പിതാവിനെ മർദിക്കുകയുമായിരുന്നു.
വിജയകുമാറിനെതിരെ പരാതിപ്പെടാൻ വട്ടപ്പാറ എസ്.ഐയെ വിളിച്ചപ്പോൾ ആക്ഷേപിച്ചെന്നും പറയുന്നു. നീതിലഭിക്കണമെന്നാവശ്യപ്പെട്ട് നാളെ വനിതാകമ്മീഷന് പരാതി നൽകുമെന്നും ഇരയായ കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം അക്രമം നടത്തിയ വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തെന്ന് വട്ടപ്പാറ പൊലീസ് പറയുന്നു.