മലപ്പുറം തിരൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയ സ്ത്രീ അറസ്റ്റിൽ. ഒന്നാം പ്രതി അമ്പലത്തുവീട്ടിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവ് അബ്ദുൽ ലത്തീഫിനും മറ്റു പ്രതികൾക്കും ചേർന്ന് സ്വന്തം വീട്ടിൽ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് ഷാഹിദക്കെതിരെയുളള കേസ്. മൂന്നു പ്രാവശ്യം ഷാഹിദയുടെ സാന്നിധ്യത്തിൽ കൊലപാതകം ആസൂത്രണം ചെയ്യാൻ യോഗം ചേർന്നു. കൊലപാതക വിവരം മുൻകൂട്ടി അറിഞ്ഞിട്ടും വിദ്യാസമ്പന്നയായ ഷാഹിദ വിവരം രഹസ്യമായി സൂക്ഷിച്ചു.
കൃത്യം നടത്തിയ പ്രതികൾക്ക് സുരക്ഷിത താവളമൊരുക്കിയെന്ന കേസും ഷാഹിദക്കെതിരെയുണ്ട്. എസ്.ഡി.പി.ഐയുടെ സജീവ പ്രവർത്തകയായ ഷാഹിദ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു വട്ടം ബ്ലോക്ക്് പഞ്ചായത്ത് സ്ഥാനാർഥിയായിട്ടുണ്ട്. കേസിൽ ഒന്നാംപ്രതിയായ ഭർത്താവ് ലത്തീഫ് ഒളിവിലാണ്. കേസിൽ അഞ്ചു പ്രതികളുടെ അറസ്റ്റ് കൂടി ഇനി രേഖപ്പെടുത്താനുണ്ട്. ഷാഹിദയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തിരൂർ ഡി.വൈ.എസ്.പി ഒാഫീസിലേക്ക് മാർച്ച് നടത്തി.
Advertisement